ഭാരതത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ വെല്ലുവിളിച്ച് 2008-ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ വീണ്ടും കടൽ മാർഗ്ഗമുള്ള ആക്രമണത്തിന് നീക്കവുമായി പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ. ലഷ്കർ ഡെപ്യൂട്ടി ചീഫും കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ സെയ്ഫുള്ള കസൂരിയാണ് പുതിയ വീഡിയോയിലൂടെ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. 2026-ൽ കടലിൽ ആധിപത്യം ഉറപ്പിക്കുമെന്നും ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും സുരക്ഷിതമായ ഇടമുണ്ടാകില്ലെന്നുമാണ് ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നത്.
മുരിദ്‌കെ, ബഹാവൽപുർ എന്നിവിടങ്ങളിലെ ലഷ്കർ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ അതിശക്തമായ തിരിച്ചടിയിൽ കസൂരി അങ്ങേയറ്റം പ്രകോപിതനാണ്. പാകിസ്താൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്ന് വീഡിയോയിൽ ഇയാൾ തുറന്നു സമ്മതിക്കുന്നത് വഴി, ഭീകരവാദത്തിന് പാക് ഭരണകൂടം നൽകുന്ന സ്പോൺസർഷിപ്പ് ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നേരിട്ട് മുന്നറിയിപ്പ് നൽകുന്ന കസൂരി, കശ്മീരിലെ ഇന്ത്യയുടെ നടപടികൾക്ക് ഇന്ത്യൻ മതകേന്ദ്രങ്ങളെ ആക്രമിച്ചു പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. അയോധ്യയിലെ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള സാംസ്കാരിക പ്രതീകങ്ങളെ ഭീകരർ ലക്ഷ്യമിടുന്നതായാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന.
‘ഓപ്പറേഷൻ സിന്ദൂർ’ വഴി ഇന്ത്യൻ സൈന്യം ഭീകരവാദികളുടെ നട്ടെല്ല് ഒടിച്ചതോടെ തകർന്ന മനോവീര്യം വീണ്ടെടുക്കാനുള്ള വെറും പ്രചാരണമാണിതെന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നുണ്ടെങ്കിലും 26/11 മോഡൽ ആക്രമണത്തെക്കുറിച്ച് പരാമർശമുള്ളതിനാൽ ഇന്ത്യ ജാഗ്രതയിലാണ്. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. കടൽ മാർഗ്ഗമുള്ള ഏതൊരു നുഴഞ്ഞുകയറ്റ ശ്രമത്തെയും നേരിടാൻ അതിർത്തിയിൽ ‘കോസ്റ്റൽ സെക്യൂരിറ്റി ഗ്രിഡ്’ ശക്തമാക്കി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കസൂരിയുടെ വീഡിയോ സന്ദേശം അതീവ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്.












