ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അമ്പയറിംഗ് തീരുമാനങ്ങളിലൊന്നിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കുറ്റസമ്മതവുമായി വെസ്റ്റ് ഇൻഡീസ് മുൻ അമ്പയർ സ്റ്റീവ് ബക്നർ. 2003-04 ലെ ഗാബ ടെസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കിയത് തന്റെ പിഴവാണെന്ന് 79-കാരനായ ബക്നർ വെളിപ്പെടുത്തി.
ലോക ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ പലതവണ തെറ്റായ തീരുമാനങ്ങളിലൂടെ പുറത്താക്കിയ ചരിത്രമുള്ള അമ്പയറാണ് സ്റ്റീവ് ബക്നർ. വർഷങ്ങൾക്കിപ്പുറം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അമ്പയേഴ്‌സ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് 2003-ലെ ആ വിവാദ തീരുമാനത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.
2003-04 ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിലായിരുന്നു സംഭവം. ഓസീസ് പേസർ ജേസൺ ഗില്ലെസ്പിയുടെ പന്ത് ലീവ് ചെയ്യാൻ ശ്രമിച്ച സച്ചിന്റെ പാഡിൽ പന്ത് ഉയർന്നു തട്ടി. ബക്നർ വിരലുയർത്തിയപ്പോൾ കമന്ററി ബോക്സിലുണ്ടായിരുന്ന ടോണി ഗ്രേഗ് അത് ‘ഭീകരമായ തീരുമാനം’ എന്നാണ് വിശേഷിപ്പിച്ചത്. പന്ത് സ്റ്റമ്പിന് മുകളിലൂടെയാണ് പോകുന്നതെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. “സച്ചിനെ എൽബിഡബ്ല്യു (LBW) വിധിച്ചത് തെറ്റായിരുന്നു. ഇന്നും ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ തെറ്റുകൾ സംഭവിക്കാം, അത് ഞാൻ അംഗീകരിക്കുന്നു,” ബക്നർ പറഞ്ഞു.
ഗാബയിൽ മാത്രമല്ല, 2005-ൽ ഈഡൻ ഗാർഡൻസിൽ പാകിസ്ഥാനെതിരായ ടെസ്റ്റിലും ബക്നർ സച്ചിനെ തെറ്റായി പുറത്താക്കിയിരുന്നു. അബ്ദുൾ റസാഖിന്റെ പന്തിൽ സച്ചിൻ കീപ്പർക്ക് ക്യാച്ച് നൽകിയെന്നായിരുന്നു ബക്നറുടെ വിധി. എന്നാൽ പന്ത് സച്ചിന്റെ ബാറ്റിൽ തൊട്ടിരുന്നില്ല. അമ്പയർ വിരലുയർത്താതിരിക്കാൻ സച്ചിൻ ബാറ്റിംഗിനിറങ്ങുമ്പോൾ ബക്നറെ ബോക്സിംഗ് ഗ്ലൗസ് ധരിപ്പിക്കണമെന്ന് ഒരിക്കൽ സച്ചിൻ തന്നെ തമാശയായി പറഞ്ഞിരുന്നു.
വിവാദങ്ങൾ കൂടെയുണ്ടായിരുന്നെങ്കിലും അമ്പയറിംഗിൽ അപൂർവ്വ നേട്ടങ്ങൾക്ക് ഉടമയാണ് ബക്നർ. 1989 മുതൽ 2009 വരെ 128 ടെസ്റ്റുകളിൽ അദ്ദേഹം അമ്പയറായി. 1992 മുതൽ 2007 വരെയുള്ള തുടർച്ചയായ അഞ്ച് ലോകകപ്പ് ഫൈനലുകൾ നിയന്ത്രിച്ചു എന്ന അപൂർവ്വ റെക്കോർഡും ബക്നറുടെ പേരിലുണ്ട്.










