ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബൗളിംഗ് നിരയെയും ടീം സെലക്ഷനെയും രൂക്ഷമായി വിമർശിച്ച് മുൻ പാക് വേഗരാജാവ് ഷോയബ് അക്തർ. ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും വേഗത കുറഞ്ഞ ബൗളിംഗിനെ പരിഹസിച്ച അക്തർ, കുൽദീപ് യാദവിനെ പുറത്തിരുത്തിയതിനെയും ചോദ്യം ചെയ്തു.
ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതോടെ ഇന്ത്യയുടെ ബൗളിംഗ് തന്ത്രങ്ങൾ പാളിയെന്ന് ഷോയബ് അക്തർ. ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയായിരുന്നു അഹമ്മദാബാദിൽ കണ്ടത്. 187 റൺസ് വഴങ്ങിയ ഇന്ത്യ 111 റൺസിന് കൂടാരം കയറുകയായിരുന്നു.
ഇന്ത്യയുടെ പേസ് ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയെയും ശിവം ദുബെയെയും അക്തർ രൂക്ഷമായി പരിഹസിച്ചു. “ഹാർദിക്കും ദുബെയും എറിയുന്നത് 120 കിലോമീറ്റർ വേഗതയിലാണ്. അവർ മാൽക്കം മാർഷലൊന്നുമല്ലല്ലോ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ പേടിപ്പിക്കാൻ! ഡെത്ത് ഓവറുകളിൽ ഇത്തരക്കാരെ പന്തേൽപ്പിക്കുന്നത് ആത്മഹത്യാപരമാണ്,” അക്തർ ഒരു ചർച്ചയിൽ പറഞ്ഞു. ഹാർദിക് എറിഞ്ഞ അവസാന ഓവറിൽ 20 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.
മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ പ്രകടനത്തിലും അക്തർ അതൃപ്തി രേഖപ്പെടുത്തി. 97-98 കിലോമീറ്റർ വേഗതയിൽ പന്തെറിയാറുള്ള വരുൺ ഇപ്പോൾ 94 കിലോമീറ്ററിലേക്ക് താഴ്ന്നുവെന്നും, ഡെവാൾഡ് ബ്രെവിസ് വരുണിനെ ‘നോ ലുക്ക് സിക്സർ’ പറത്തിയത് ഇതിന് തെളിവാണെന്നും അക്തർ ചൂണ്ടിക്കാട്ടി. വരുണിന്റെ ബൗളിംഗിലെ പഴയ മൂർച്ച നഷ്ടമായതായും അദ്ദേഹം നിരീക്ഷിച്ചു.












