2022 നവംബർ 6. അഡ്‌ലെയ്‌ഡിലെ ആകാശം തെളിഞ്ഞുനിന്നിരുന്നു. ദക്ഷിണാഫ്രിക്കൻ ആരാധകർക്ക് അത് വെറുമൊരു മാച്ച് ഡേ ആയിരുന്നില്ല, സെമി ഫൈനലിലേക്കുള്ള അവരുടെ ഗ്രീൻ സിഗ്നലായിരുന്നു. എതിരാളികൾ നെതർലൻഡ്‌സ്, ക്രിക്കറ്റ് ലോകത്തെ കണക്കുപുസ്തകത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഒന്നുമല്ലാത്ത ഒരു ‘കുഞ്ഞൻ’ ടീം.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക നെതർലൻഡ്‌സിനെ ബാറ്റിംഗിനയച്ചു. കളി തുടങ്ങുമ്പോൾ എല്ലാവരും കരുതി നോർക്കിയയുടെയും റബാഡയുടെയും വേഗതയിൽ ഡച്ച് ബാറ്റർമാർ കരിഞ്ഞുപോകുമെന്ന്. പക്ഷേ, സംഭവിച്ചത് മറ്റൊന്ന്. കോളിൻ അക്കർമാനും സംഘവും ഭയമില്ലാതെ ബാറ്റുവീശി. 20 ഓവർ കഴിയുമ്പോൾ സ്കോർ ബോർഡിൽ 158 റൺസ്. അപ്പോഴും ആരാധകർ ചിരിച്ചു, “ഈ ചെറിയ സ്കോറാണോ ക്വിന്റൺ ഡി കോക്കും മില്ലറും ചേർന്ന് അടിച്ചുതകർക്കാൻ പോകുന്നത്? എത്ര വിക്കറ്റിനായിരിക്കും സൗത്താഫ്രിക്ക ജയിക്കുക? ചർച്ചകൾ കൊഴുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ സിംഹങ്ങളെ കാത്തിരുന്നത് ഡച്ച് ബൗളർമാരുടെ ചതിക്കുഴികളായിരുന്നു. ഓരോ ഓവർ കഴിയുന്തോറും പ്രോട്ടീസിന്റെ ശ്വാസം മുറുകി. സ്കോർ ബോർഡിൽ റൺസ് ഇഴഞ്ഞു. ഡി കോക്ക് വീണു… ബാവുമ വീണു… ഒടുവിൽ റൂസോയും. സ്റ്റേഡിയം നിശബ്ദമായി. എവിടെയോ ഒരു അട്ടിമറിയുടെ മണം ഉയർന്നു.
മത്സരം നിർണ്ണായക ഘട്ടത്തിൽ നിൽക്കെ, ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റർ ഡേവിഡ് മില്ലർ ക്രീസിലുണ്ട്. ബൗണ്ടറി ലൈനിലേക്ക് മില്ലർ പായിച്ച ആ ഷോട്ട് സിക്സറാവുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, അവിടെയായിരുന്നു സിനിമയിലെ ‘സൂപ്പർ ഹീറോ’ എൻട്രി! റോലോഫ് വാൻ ഡെർ മെർവെ എന്ന 37-കാരൻ പിന്നിലേക്ക് ഓടി ഒരൊറ്റ ചാട്ടം. പന്ത് ആ കൈകളിൽ ഭദ്രം! മില്ലർ പുറത്ത്. ദക്ഷിണാഫ്രിക്കൻ ക്യാമ്പ് ശ്മശാനമൂകമായി.
അവസാന ഓവറിലേക്ക് കടക്കുമ്പോൾ സൗത്താഫ്രിക്കൻ ടീമിന് ജയിക്കാൻ വേണ്ടത് 26 റൺസ് ആയിരുന്നു. ഒരു സമ്മർദ്ദവും കാണിക്കാതെ പന്തെറിഞ്ഞ ബാസ് ഡി ലീഡ് ഓറഞ്ച് പടയെ 13 റൺസ് വിജയത്തിലേക്ക് നയിച്ചു. മത്സരം കഴിഞ്ഞപ്പോൾ ക്യാമറകൾ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ മുഖത്തേക്ക് നീണ്ടു. തകർന്നടിഞ്ഞ സ്വപ്നങ്ങളുമായി, കണ്ണീരോടെ തലകുനിച്ചു നിൽക്കുന്ന മില്ലറും ഡി കോക്കും. മറുവശത്ത്, ലോകം കീഴടക്കിയ ആവേശത്തിൽ ഡച്ച് താരങ്ങളുടെ വന്യമായ ആഘോഷം.
സെമി ഫൈനൽ കാണാതെ ദക്ഷിണാഫ്രിക്ക പുറത്ത്! ഒരു കുഞ്ഞൻ ടീം വന്ന് വമ്പൻമാരുടെ കഥ കഴിച്ച ആ ദിവസം ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ‘ബ്ലോക്ക്ബസ്റ്റർ അട്ടിമറി’ ആയി ഇന്നും അവശേഷിക്കുന്നു.












