ഒരുകാലത്ത് ലോകക്രിക്കറ്റിനെ ഭയപ്പെടുത്തിയിരുന്ന സിംഹങ്ങളായിരുന്നു ശ്രീലങ്ക. 1996-ലെ ഏകദിന ലോകകപ്പും 2014-ലെ ടി20 ലോകകപ്പും ഉയർത്തിയ ലങ്കൻ പടയ്ക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടായി എന്തുപറ്റി എന്നത് ക്രിക്കറ്റ് ലോകത്തെ വലിയൊരു ചോദ്യമാണ്. 2014-ന് ശേഷം നടന്ന ഐസിസി ടൂർണമെന്റുകളിലൊന്നും സെമി ഫൈനൽ കാണാൻ അവർക്ക് സാധിച്ചിട്ടില്ല. ഇന്നലെ കിവി പടയോട് തോറ്റതോടെ ലങ്ക 2026 ലോകകപ്പിൽ നിന്ന് പുറത്തായ സാഹചര്യത്തിലാണ് ഈ കണക്കുകളുടെ പ്രസക്തി.
2015 മുതൽ 2026 വരെയുള്ള കഴിഞ്ഞ 10 ഐസിസി ടൂർണമെന്റുകളുടെ ചരിത്രം പരിശോധിച്ചാൽ ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഗ്രാഫ് താഴേക്കാണ്. സങ്കക്കാരയും ജയവർധനയും മലിംഗയും അടക്കിവാണിരുന്ന ആ പഴയ പ്രതാപം വീണ്ടെടുക്കാൻ അവർക്ക് ഇനിയും സാധിച്ചിട്ടില്ല.
കുമാര സങ്കക്കാര, മഹേള ജയവർധന എന്നീ രണ്ട് ബാറ്റിംഗ് ഇതിഹാസങ്ങൾ ഒരേസമയം വിരമിച്ചത് ശ്രീലങ്കൻ ക്രിക്കറ്റിനെ തളർത്തി. അവർക്ക് പകരക്കാരാകാൻ പ്രതിഭയുള്ള യുവതാരങ്ങൾ വന്നെങ്കിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആർക്കും സാധിച്ചില്ല. ലസിത് മലിംഗയ്ക്ക് ശേഷം വിക്കറ്റ് വേട്ട നടത്താൻ കെൽപ്പുള്ള ഒരു പേസർ ദീർഘകാലം ടീമിൽ ഇല്ലാതിരുന്നതും തിരിച്ചടിയായി.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്രീലങ്കൻ ടീം മാനേജ്‌മെന്റ് നടത്തിയ പരീക്ഷണങ്ങൾ പാളുന്ന കാഴ്ചയാണ് കണ്ടത്. തുടർച്ചയായി നായകന്മാരെ മാറ്റുന്നതും ടീം കോമ്പിനേഷനിൽ വരുത്തുന്ന അനാവശ്യ മാറ്റങ്ങളും കളിക്കാർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ദിമുത് കരുണരത്‌നെ, ദാസുൻ ഷാനക, വാനിന്ദു ഹസരംഗ, ചരിത് അസലങ്ക എന്നിങ്ങനെ പലരും നായകസ്ഥാനത്തെത്തിയെങ്കിലും സെമി വരെയെത്തുന്ന ഒരു പോരാട്ടം കാഴ്ചവെക്കാൻ ടീമിനായില്ല.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ അഴിമതി ആരോപണങ്ങളും ആഭ്യന്തര രാഷ്ട്രീയ ഇടപെടലുകളും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ ഫലമായി ഐസിസി (ICC) ശ്രീലങ്കൻ ക്രിക്കറ്റിനെ സസ്പെൻഡ് ചെയ്യുന്ന സാഹചര്യം വരെയുണ്ടായി. ബോർഡിലെ ഇത്തരം അനിശ്ചിതത്വങ്ങൾ മൈതാനത്തെ പ്രകടനത്തെയും നേരിട്ട് ബാധിച്ചു. ഒരു കാലത്ത് നേരിട്ട് യോഗ്യത നേടിയിരുന്ന ശ്രീലങ്കയ്ക്ക് ഇപ്പോൾ ലോകകപ്പ് കളിക്കാൻ ക്വാളിഫയർ മത്സരങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
2023 ഏകദിന ലോകകപ്പിലും മറ്റും അവർക്ക് ഈ ഘട്ടം കടന്നു വരേണ്ടി വന്നത് ടീമിന്റെ നിലവാരത്തിലുണ്ടായ ഇടിവാണ് കാണിക്കുന്നത്. സ്പിൻ ബൗളിംഗിൽ ഹസരംഗയെയും മഹേഷ് തീക്ഷണയെയും പോലുള്ളവർ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ബാറ്റിംഗ് നിരയിലെ തകർച്ച തുടരുകയാണ്.
അതിനിടയിൽ ഏഷ്യ കപ്പ് കിരീടം നേടാൻ കഴിഞ്ഞത് (2022) ലങ്കയ്ക്ക് വലിയ ഊർജ്ജം നൽകിയിരുന്നു. പതും നിസ്സങ്ക, കുസൽ മെൻഡിസ്, ചരിത് അസലങ്ക എന്നിവർ ബാറ്റിംഗിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങിയാൽ വരും വർഷങ്ങളിൽ അവർക്ക് സെമി ഫൈനൽ വരൾച്ച അവസാനിപ്പിക്കാൻ സാധിച്ചേക്കും.












