സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപ് പ്ലേയിംഗ് ഇലവനെ ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. യുവതാരം അഭിഷേക് ശർമ്മയെ മാറ്റിനിർത്തി സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന വിരേന്ദർ സെവാഗിന്റെ നിർദ്ദേശമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.
നിലവിൽ ഫോമിലല്ലാത്ത ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് വിശ്രമം നൽകി സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് കൊണ്ടുവരണമെന്നാണ് സെവാഗ് ആവശ്യപ്പെടുന്നത്. ക്രിക്ബസിനോട് സംസാരിക്കവെയാണ് സെവാഗ് തന്റെ നിലപാട് വ്യക്തമാക്കിയത്. “ഞാനാണ് തീരുമാനമെടുക്കുന്നതെങ്കിൽ അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജു സാംസണെ പരീക്ഷിക്കുമായിരുന്നു. പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന അവസാന മത്സരമാണിത്. കാരണം ഈ കളി തോറ്റാൽ ഇന്ത്യ ടൂർണമെന്റിന് പുറത്താകും. അതിനാൽ ഫോമിലുള്ള മികച്ച താരങ്ങളെ തന്നെ ഇലവനിൽ ഉൾപ്പെടുത്തണം,” സെവാഗ് പറഞ്ഞു.
അഭിഷേക് ശർമ്മ നിലവിൽ മോശം ഫോമിലാണെങ്കിലും, ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള താരമായതിനാൽ മാനേജ്‌മെന്റ് അദ്ദേഹത്തെ മാറ്റാൻ സാധ്യത കുറവാണ്. മികച്ച തുടക്കം നൽകാൻ അഭിഷേകിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് ഗൗതം ഗംഭീറും സംഘവും. അതേസമയം അഭിഷേക് ഇലവനിൽ തുടരാനും റിങ്കു സിങിന് പകരം സഞ്ജു കളിക്കാനുമാണ് സാധ്യത എന്ന റിപ്പോർട്ട്.
ചെന്നൈയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതായതിനാൽ അക്സർ പട്ടേൽ ടീമിലേക്ക് തിരിച്ചെത്തും എന്നും ഉറപ്പാണ്.












