ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-സിംബാബ്‌വെ സൂപ്പർ-8 പോരാട്ടം കേവലം ഒരു മത്സരമല്ല, മറിച്ച് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളുടെ നിലനിൽപ്പിന്റെ പോരാട്ടമാണ്. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ സൂര്യകുമാർ യാദവിനും സംഘത്തിനും ഇനിയുള്ള രണ്ട് മത്സരങ്ങളിലും (സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്) വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമേ സെമി സാധ്യതകൾ നിലനിർത്താനാവൂ.
ചെന്നൈയിലെ രാത്രികാല മത്സരങ്ങളിൽ ബാറ്റിംഗിനെ സഹായിക്കുകയും ബൗളർമാരെ വലയ്ക്കുകയും ചെയ്യുന്ന ‘ഡ്യൂ’ വലിയ വെല്ലുവിളിയാണ്. ഇത് മറികടക്കാൻ ഇത്തവണ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ‘ഡ്യൂ ക്യുർ’എന്ന പുതിയ കെമിക്കൽ ഔട്ട്ഫീൽഡിൽ തളിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രയോഗിച്ച കെമിക്കൽ ഇന്നും ഗ്രൗണ്ടിൽ സ്പ്രേ ചെയ്യും. ഇത് മൈതാനത്ത് മഞ്ഞ് പിടിക്കുന്നത് തടയാൻ സഹായിക്കും.
മത്സരസമയത്ത് 80 മുതൽ 90 ശതമാനം വരെ ഹ്യുമിഡിറ്റി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. രണ്ടാം ഇന്നിംഗ്‌സിൽ മഞ്ഞ് വീണാൽ പന്ത് നനയുകയും ബൗളർമാർക്ക് ഗ്രിപ്പ് ലഭിക്കാതിരിക്കുകയും ചെയ്യും. ഇത് ബാറ്റിംഗ് കൂടുതൽ എളുപ്പമാക്കും. അതിനാൽ തന്നെ ടോസ് ലഭിക്കുന്ന ക്യാപ്റ്റൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ.
ചെപ്പോക്കിലെ പിച്ച് സാധാരണയായി സ്പിന്നർമാരെ തുണയ്ക്കുന്നതാണ്. പന്ത് തിരിയുകയും ഗ്രിപ്പ് ലഭിക്കുകയും ചെയ്യുന്ന ഇവിടുത്തെ പിച്ചിൽ ബാറ്റർമാർക്ക് ക്ഷമ അനിവാര്യമാണ്. എന്നാൽ മഞ്ഞ് വീണാൽ സ്പിന്നർമാരുടെ ആധിപത്യം കുറയും. കുൽദീപ് യാദവ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന ഇന്ത്യൻ സ്പിൻ നിരയെ ഇത് എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.
സൂപ്പർ എട്ടിലെ ആദ്യ മത്സരങ്ങളിൽ തോറ്റാണ് ഇന്ത്യയും സിംബാബ്‌വെയും എത്തുന്നത്. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടപ്പോൾ, വെസ്റ്റ് ഇൻഡീസിനോട് 107 റൺസിന് തോറ്റാണ് സിംബാബ്‌വെയുടെ വരവ്. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് റൺറേറ്റ് ഉയർത്താൻ വമ്പൻ ജയം തന്നെ ആവശ്യമാണ്.












