ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ വിരേന്ദർ സെവാഗ്. വിരാട് കോഹ്‌ലി ഇല്ലാത്ത ഒരു ഇന്ത്യൻ ടീമിന് ലോകകപ്പിൽ 160-ന് മുകളിലുള്ള സ്കോർ പിന്തുടരുന്നത് അസാധ്യമാണെന്ന ഞെട്ടിക്കുന്ന കണക്കാണ് സെവാഗ് ചൂണ്ടിക്കാട്ടുന്നത്.
188 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 111 റൺസിന് പുറത്തായതാണ് സെവാഗിനെ ചൊടിപ്പിച്ചത്. “വിരാട് കോഹ്‌ലി റൺസ് കണ്ടെത്തുമ്പോൾ മാത്രമാണ് ഇന്ത്യ ലോകകപ്പിൽ 160-ന് മുകളിലുള്ള സ്കോറുകൾ പിന്തുടർന്ന് ജയിച്ചിട്ടുള്ളത്. അദ്ദേഹം ഇല്ലാത്ത പക്ഷം അത്തരം വലിയ സ്കോറുകൾ ചേസ് ചെയ്യാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല,” സെവാഗ് ക്രിക്ബസിനോട് പറഞ്ഞു. മിക്കവാറും മത്സരങ്ങളിൽ കോഹ്‌ലി പുറത്താകാതെ നിന്ന് കളി ജയിപ്പിക്കുകയായിരുന്നു പതിവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സൂര്യകുമാർ യാദവ് തന്റെ സ്വാഭാവിക ശൈലിയിലല്ല ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ചതെന്ന് സെവാഗ് നിരീക്ഷിച്ചു. “സൂര്യകുമാർ സമ്മർദ്ദത്തിലായിരുന്നു. വിക്കറ്റ് കളയാതെ പിടിച്ചുനിൽക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഭയത്തോടെ കളിച്ചാൽ വലിയ മത്സരങ്ങൾ ജയിക്കാനാവില്ല.
“സൂര്യകുമാർ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർക്കെല്ലാം വിരാട് കോഹ്‌ലിയാകാനുള്ള അവസരമായിരുന്നു ആ മത്സരം. പക്ഷേ ആരും ഉത്തരവാദിത്തം ഏറ്റെടുത്തില്ല,” സെവാഗ് വിമർശിച്ചു.
ടി20യിൽ സ്ട്രൈക്ക് റേറ്റിന് പ്രാധാന്യമുണ്ടെങ്കിലും റൺ ചേസിംഗിൽ ടീമിനെ വിജയലക്ഷ്യത്തിൽ എത്തിക്കുക എന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് സെവാഗ് പറഞ്ഞു. സ്കോർ ബോർഡ് നോക്കി വിവേകത്തോടെ കളിച്ച് മത്സരം ഫിനിഷ് ചെയ്യാൻ യുവതാരങ്ങൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












