1999 മെയ് 19 , ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്റർ ഗ്രൗണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വികാരനിർഭരവും എന്നാൽ ദൗർഭാഗ്യകരവുമായ ഒരു അധ്യായത്തിന്റെ സാക്ഷിയാവുകയായിരുന്നു ആ മൈതാനം. ഒരു വശത്ത് ,മികച്ച ടീമായ ഇന്ത്യ, മറുവശത്ത് കുഞ്ഞൻമാരായ സിംബാബ്‌വെ. പക്ഷേ, ഇന്ത്യ അന്ന് കളിക്കാനിറങ്ങിയത് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.
ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ആ ലോകകപ്പ് ഒരു വലിയ നോവായിട്ടാണ് തുടങ്ങിയത്. പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ നാട്ടിലേക്ക് മടങ്ങിയിരുന്നു. സച്ചിൻ ഇല്ലാത്ത ആ ഓപ്പണിംഗ് സ്ഥാനം ഇന്ത്യൻ ആരാധകരിൽ വലിയ ആശങ്കയുണ്ടാക്കി. എങ്കിലും സിംബാബ്‌വെയെ തോൽപ്പിക്കാൻ അസ്ഹറുദ്ദീനും സംഘത്തിനും പ്രയാസമുണ്ടാകില്ലെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ആൻഡി ഫ്ലവറിന്റെയും നീൽ ജോൺസന്റെയും മികവിൽ 252 റൺസെന്ന മാന്യമായ സ്കോർ പടുത്തുയർത്തി. 46 ഓവറിൽ 253 റൺസ് എന്നത് അന്നത്തെ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് എളുപ്പത്തിൽ മറികടക്കാവുന്ന ഒന്നായിരുന്നു. എന്നാൽ ഗ്രൗണ്ടിലെ എക്സ്ട്രാ ബൗൺസും സിംബാബ്‌വെ ബൗളർമാരുടെ കൃത്യതയും ഇന്ത്യയെ വിയർപ്പിച്ചു.
മറുപടി ബാറ്റിംഗിൽ സദഗോപൻ രമേശും അജയ് ജഡേജയും ചേർന്ന് ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു. അവസാന രണ്ടോവർ ബാക്കിനിൽക്കെ ഇന്ത്യക്ക് ജയിക്കാൻ വെറും 9 റൺസ് മാത്രം. കയ്യിലാകട്ടെ മൂന്ന് വിക്കറ്റുകളും. ഇന്ത്യ ജയിച്ചു എന്ന് ഉറപ്പിച്ച നിമിഷം! പക്ഷേ, സിംബാബ്‌വെ ക്യാപ്റ്റൻ പന്ത് ഏൽപ്പിച്ചത് ഹെൻറി ഒലോംഗ എന്ന പേസറെയായിരുന്നു. ആ തീരുമാനം ചരിത്രം മാറ്റിക്കുറിച്ചു.
ക്രീസിൽ മികച്ച ഫോമിലുള്ള റോബിൻ സിംഗ്. രണ്ടാം പന്തിൽ റോബിൻ സിംഗിനെ പുറത്താക്കി ഒലോംഗ ഞെട്ടിച്ചു. ശേഷം അഞ്ചാം പന്തിൽ ജവഗൽ ശ്രീനാഥിന്റെ വിക്കറ്റും തെറിച്ചു! മൈതാനം സ്തംഭിച്ചുപോയ നിമിഷം. അവസാന വിക്കറ്റായി വെങ്കിടേഷ് പ്രസാദ് ക്രീസിലെത്തിയപ്പോൾ ഇന്ത്യക്ക് ജയിക്കാൻ 3 പന്തിൽ 4 റൺസ്. പക്ഷേ, ഒലോംഗയുടെ പന്തിൽ പ്രസാദ് വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ സിംബാബ്‌വെ താരങ്ങൾ ഭ്രാന്തമായി ആഘോഷിച്ചു. വെറും 3 റൺസിന് ഇന്ത്യ തോറ്റിരിക്കുന്നു.
മത്സരം കഴിഞ്ഞപ്പോൾ കണ്ണീരോടെ തലകുനിച്ചു നിൽക്കുന്ന ഇന്ത്യൻ താരങ്ങൾ. സച്ചിന്റെ അഭാവം ആ ടീമിനെ എത്രത്തോളം ബാധിച്ചു എന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ആ തോൽവി ഇന്ത്യയുടെ സൂപ്പർ സിക്സ് സാധ്യതകളെപ്പോലും അവതാളത്തിലാക്കി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയായി ‘ലെയ്‌സെസ്റ്ററിലെ ആഘാതം’ ഇന്നും അവശേഷിക്കുന്നു.
സച്ചിൻ മടങ്ങിയെത്തി അടുത്ത മത്സരത്തിൽ കെനിയക്കെതിരെ സെഞ്ച്വറി നേടിയത് മറ്റൊരു ചരിത്രം. പക്ഷേ സിംബാബ്‌വെയോടേറ്റ ആ തോൽവി ഇന്നും ഓരോ ഇന്ത്യൻ ആരാധകന്റെയും ഉള്ളിലെ വലിയൊരു മുറിവാണ്.












