ടി20 ലോകകപ്പിന്റെ സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഞായറാഴ്ച കൊൽക്കത്തയിൽ ഏറ്റുമുട്ടുമ്പോൾ, മത്സരത്തിന്റെ ഗതിയെക്കുറിച്ച് നിർണ്ണായക നിരീക്ഷണങ്ങളുമായി മുൻ ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിലെ സമ്മർദ്ദം കണക്കിലെടുത്ത് വമ്പൻ സ്കോറുകൾക്ക് പിന്നാലെ പോകുന്നത് അപകടകരമാണെന്ന് ചൗള മുന്നറിയിപ്പ് നൽകി.
മത്സരത്തിൽ 220-230 റൺസ് പിറക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചൗള. “ലോകകപ്പിലെ സമ്മർദ്ദം വ്യത്യസ്തമാണ്. 230 റൺസ് നേടണമെന്ന് കരുതി ഇന്നിംഗ്സ് തുടങ്ങുന്ന ടീമുകൾ ചിലപ്പോൾ 160 റൺസിന് പുറത്തായേക്കാം. 190 റൺസ് നേടിയാൽ പോലും സമ്മർദ്ദം കാരണം അത് 210-ന് തുല്യമാകും. പവർപ്ലേയിലെ തുടക്കം സ്കോർ നിശ്ചയിക്കുന്നതിൽ വലിയ പങ്ക് വഹിക്കും,” ചൗള നിരീക്ഷിച്ചു.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലെ പിച്ചും ഗ്രൗണ്ടിന്റെ വലിപ്പവും കണക്കിലെടുക്കുമ്പോൾ മിഡിൽ ഓവറുകൾ മത്സരത്തിൽ നിർണ്ണായകമാകുമെന്ന് ചൗള പറഞ്ഞു. പവർപ്ലേയിലും അവസാന ഓവറുകളിലും ഇരു ടീമുകളും ഏകദേശം ഒരേപോലെയാകും സ്കോർ ചെയ്യുക. എന്നാൽ 7 മുതൽ 15 വരെയുള്ള ഓവറുകളിൽ ഇന്ത്യൻ സ്പിന്നർമാർക്ക് വിൻഡീസിനെ പൂട്ടാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സ്പിന്നർമാരായ വരുൺ ചക്രവർത്തിയും അക്സർ പട്ടേലും മിഡിൽ ഓവറുകളിൽ വിൻഡീസ് ബാറ്റിംഗിന്റെ താളം തെറ്റിക്കുമെന്ന് ചൗള പ്രത്യാശ പ്രകടിപ്പിച്ചു. ടൂർണമെന്റിൽ ഇതിനോടകം 11 വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് ഇന്ത്യയുടെ ലീഡിംഗ് വിക്കറ്റ് ടേക്കർ. അക്സർ പട്ടേലിന്റെ റൺസ് വിട്ടുകൊടുക്കുന്നതിലെ പിശുക്കും ഇന്ത്യക്ക് മുൻതൂക്കം നൽകും.












