അബുദാബി : ദുബായിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ. ഇറാനിൽ നിന്നും വിക്ഷേപിച്ച നിരവധി മിസൈലുകൾ ദുബായിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. നേരത്തെ അബുദാബിയിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പാകിസ്താൻ സ്വദേശിയാണ് മരിച്ചതെന്നാണ് ലഭ്യമായിട്ടുള്ള വിവരം.
അതേസമയം കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് ആക്രമണം നടന്നത്. വിമാനത്താവളത്തിന്റെ സമീപമാണ് അമേരിക്കയുടെ സൈനിക ബേസ് സ്ഥിതി ചെയ്യുന്നത്. സൈനിക ബേസ് ലക്ഷ്യംവെച്ച് എത്തിയ ഡ്രോൺ വ്യോമപ്രതിരോധ സംവിധാനം തകർത്തത് താഴെ വീണായിരിക്കാം വിമാനത്താവളത്തിൽ ഉള്ളവർക്ക് പരിക്കേറ്റത് എന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.
പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. കുവൈറ്റ് വിമാനത്താവളം പൂർണമായും അടച്ചിരിക്കുകയാണ്. യുഎഇയിൽ അബുദാബിയിലെ യുഎസ് സൈനിക ബേസ് കൂടാതെ ദുബായിൽ അടക്കം ഇറാൻ വ്യോമാക്രമണം നടത്തുന്നുണ്ട്. ഇറാന്റെ ആക്രമണങ്ങളെ ജിസിസി ശക്തമായി അപലപിച്ചു.








