പശ്ചിമേഷ്യയെ കടുത്ത യുദ്ധത്തിലേക്കും ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ട് ഇറാന്റെ പ്രകോപനപരമായ നീക്കം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഏകപക്ഷീയമായി അടച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്, ഈ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ‘കത്തിച്ചുകളയുമെന്ന’ (Set ablaze) ക്രൂരമായ ഭീഷണിയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) പുറപ്പെടുവിച്ചിരിക്കുന്നത്.
കടലിടുക്ക് പൂർണ്ണമായും അടച്ചോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും, മേഖലയിൽ ഡസൻ കണക്കിന് എണ്ണക്കപ്പലുകൾ നങ്കൂരമിട്ടു കിടക്കുന്നത് ആഗോള വിപണിയിൽ വലിയ ആശങ്കയാണ് പടർത്തുന്നത്. ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ കടൽപ്പാതയിലൂടെയാണ് സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ പുറംലോകത്തേക്ക് എത്തുന്നത്. പ്രതിദിനം ഏകദേശം 21 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഈ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ലോകത്തെ പ്രമുഖ പ്രകൃതിവാതക (LNG) കയറ്റുമതിക്കാരായ ഖത്തറിന്റെ പ്രധാന പാതയും ഇതുതന്നെയാണ്.
കടലിടുക്ക് അടഞ്ഞതോടെ ഇൻഷുറൻസ് കമ്പനികൾ കപ്പലുകൾക്ക് കവറേജ് നിഷേധിക്കുന്നതും ചരക്ക് കൂലി കുതിച്ചുയരുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിലൂടെ ലോകത്തെ ഇന്ധന വിതരണം തടസ്സപ്പെടുത്താനും അതുവഴി ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർത്താനുമാണ് ഇറാന്റെ നീക്കം. ഇതിനോടകം തന്നെ നൂറിലധികം എണ്ണക്കപ്പലുകൾ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്താനും ഇറാൻ മടിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഹോർമുസ് കടലിടുക്ക് ദീർഘകാലം അടഞ്ഞുകിടന്നാൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ കടക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കും. യുദ്ധം വ്യാപിക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ തകിടം മറിക്കുമെന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങൾ











