മധ്യപൂർവ്വേഷ്യയെ ചാരമാക്കാൻ ഉറച്ച് ഇറാൻ-ഇസ്രായേൽ യുദ്ധം അത്യന്തം ഭീതിദമായ സാഹചര്യത്തിലേക്ക്. ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രധാന വിമാനത്താവളത്തിന് നേരെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിലെ ഒരു സ്കൂളിന് നേരെയുണ്ടായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാൻ ഭരണകൂടത്തെയും സൈനിക നേതൃത്വത്തെയും ലക്ഷ്യം വെച്ച് അമേരിക്കൻ സേനയും നേരിട്ട് ആക്രമണം കടുപ്പിച്ചതോടെ മേഖലയിൽ സമ്പൂർണ്ണ യുദ്ധപ്രതീതിയാണ് നിലനിൽക്കുന്നത്. തങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കാതെ പിന്മാറില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ വരും മണിക്കൂറുകളിൽ ആക്രമണം കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി.
അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്ക് ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ടാണ് ഇറാൻ തിരിച്ചടി നൽകുന്നത്. ഇസ്രായേലിനെ സഹായിക്കുന്ന അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ മഴ വർഷിച്ചു. ഇതിനിടെ, ഇറാനെതിരെ കരസേനാ നീക്കം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ദീർഘകാലം നീണ്ടുനിൽക്കുന്ന സൈനിക നടപടികൾക്ക് വാഷിംഗ്ടൺ സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ. സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും എന്നാൽ ചർച്ചകൾക്ക് ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ടെഹ്‌റാൻ അറിയിച്ചു.
യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ തകിടം മറിക്കുമെന്ന സൂചന നൽകിക്കൊണ്ട് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായി ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും അഗ്നിക്കിരയാക്കുമെന്നാണ് ഇറാൻ്റെ ഭീഷണി. ലോകത്തെ ഇന്ധന വിതരണത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന പാത തടസ്സപ്പെടുന്നത് ആഗോള എണ്ണ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമാകും. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ വിമാനങ്ങളുടെ ഇരമ്പൽ തുടരുമ്പോൾ, മേഖലയിലെ സംഘർഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.








