ടി20 ലോകകപ്പിലെ വിസ്മയ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസൺ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ ജനപ്രീതി വിരാട് കോഹ്‌ലിക്കും എം.എസ് ധോണിക്കും ഒപ്പമാണെന്ന മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കിന്റെ പരാമർശം ഇപ്പോൾ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സ് ലോകക്രിക്കറ്റിലെ തന്നെ ചർച്ചാവിഷയമാണ്. ഇതിന് പിന്നാലെയാണ് സഞ്ജുവിന്റെ ഫാൻ ഫോളോയിംഗിനെ പ്രശംസിച്ച് ദിനേഷ് കാർത്തിക് രംഗത്തെത്തിയത്.
സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ദിനേഷ് കാർത്തിക് സഞ്ജുവിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്:
“സഞ്ജു സാംസൺ ഒരു അത്ഭുതകരമായ കഥയാണ്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എം.എസ് ധോണി എന്നിവർക്കുള്ളത് പോലെ വലിയൊരു ആരാധകവൃന്ദം സഞ്ജുവിനുമുണ്ട്. ആളുകൾ അവനെ അത്രയധികം സ്നേഹിക്കുന്നു. സഞ്ജു കളിക്കളത്തിൽ പെരുമാറുന്ന രീതിക്ക് പ്രത്യേക ആകർഷണമുണ്ട്.”
ടൂർണമെന്റിന്റെ തുടക്കത്തിൽ ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവരെയാണ് ഇന്ത്യ പരിഗണിച്ചിരുന്നത്. എന്നാൽ ഓഫ് സ്പിന്നർമാർക്കെതിരെ ഇന്ത്യ ബുദ്ധിമുട്ടിയപ്പോൾ സഞ്ജുവിനെ ടീമിന് ആവശ്യമാണെന്ന് കാർത്തിക് പറഞ്ഞതാണ്. ഇടംകൈയ്യൻ ബാറ്റർമാർക്ക് ഓഫ് സ്പിന്നർമാർ വെല്ലുവിളിയായപ്പോൾ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് കരുത്താകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് എന്തായാലും ശരിയാക്കുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരത്തിൽ കണ്ടത്.
ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 143 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 71.5 ശരാശരിയും 195 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിന്റെ ഫോം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.












