പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം സർവ്വനാശത്തിലേക്ക് നീങ്ങുന്നതിനിടെ ഇറാന്റെ പുതിയ നേതൃത്വത്തിനും കടുത്ത മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു ഭരണകൂടം. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ഇറാന്റെ പരമോന്നത നേതാവായി ആര് അധികാരമേറ്റാലും അവരെയും വധിക്കുമെന്ന് ഇസ്രായേൽ പരസ്യമായി പ്രഖ്യാപിച്ചു. ഇറാന്റെ പുതിയ സുപ്രീം ലീഡറായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഹൊസൈനി ഖമേനിയെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ഈ ക്വട്ടേഷൻ പ്രഖ്യാപനം. ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാനും അമേരിക്കയുൾപ്പെടെയുള്ള സ്വതന്ത്ര ലോകത്തെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്ന ആരെയും ജീവനോടെ വിടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ പ്രതിരോധ സേന (IDF).
ഇറാനിയൻ ജനതയെ അടിച്ചമർത്താനും ഭീകരവാദത്തിന് വളമിടാനുമുള്ള നീക്കങ്ങൾ തുടരാനാണ് പുതിയ നേതൃത്വം ശ്രമിക്കുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതം അതിഭീകരമായിരിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. “ഇറാൻ്റെ പുതിയ നേതാവിനും സമാനമായ വിധി തന്നെയായിരിക്കും കാത്തിരിക്കുന്നത്. ഇസ്രായേലിനെ നശിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നവരുടെ പട്ടികയിൽ മൊജ്തബ ഖമേനിയും ഉൾപ്പെട്ടിട്ടുണ്ട്. ആരെ നിയമിച്ചാലും ആ നേതാവിനെയും തീർത്തുകളയും” – ഇസ്രായേൽ ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് നടന്ന സംയുക്ത സൈനിക നീക്കത്തിൽ ഖമേനിയും കുടുംബവും കൊല്ലപ്പെട്ടത് ഇറാന്റെ ആത്മവീര്യത്തെ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ലക്ഷ്യം പുതിയ നേതാവാണെന്ന പ്രഖ്യാപനം വരുന്നത്.
അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ഈ ‘വേട്ടയാടൽ’ ഇറാനെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. തങ്ങളുടെ സൈനിക കേന്ദ്രങ്ങൾക്കും ഭരണസിരാകേന്ദ്രങ്ങൾക്കും സംരക്ഷണം നൽകാൻ ഇറാന് കഴിയുന്നില്ലെന്നത് ലോകത്തിന് മുന്നിൽ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ഇതിനിടെ, മൊജ്തബ ഖമേനിയെ ലക്ഷ്യം വെച്ച് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് നീക്കങ്ങൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആണവ സ്വപ്നങ്ങളെയും ഭീകരവാദ ശൃംഖലയെയും മുളയിലേ നുള്ളാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്ന് നെതന്യാഹു ആവർത്തിച്ചു. പശ്ചിമേഷ്യയിലെ ഡിജിറ്റൽ ഭൂപടത്തിൽ നിന്ന് ഇറാന്റെ സ്വാധീനം ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് ഇസ്രായേലിന്റെ നിലപാട്.












