സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്താനിൽ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിക്കൊണ്ട് ഇന്ധനവിലയിൽ വൻ വർദ്ധനവ്. പെട്രോൾ ലിറ്ററിന് ഒറ്റയടിക്ക് 55 പാകിസ്താനിൽ രൂപയാണ് സർക്കാർ വർദ്ധിപ്പിച്ചത്. ഇതോടെ രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 321.17 രൂപയായി ഉയർന്നു. ഡീസൽ വിലയിലും സമാനമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 335.86 രൂപയാണ് പുതിയ ഡീസൽ നിരക്ക്. അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്നുള്ള വായ്പ ഉപാധികൾ പാലിക്കുന്നതിന്റെ ഭാഗമായാണ് വില വർദ്ധിപ്പിക്കാൻ പാക് സർക്കാർ നിർബന്ധിതമായത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുന്ന പാകിസ്താനിൽ വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഇന്ധനവില കുതിച്ചുയർന്നതോടെ പാകിസ്ഥാനിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയും ആകാശത്തോളമുയരുകയാണ്. ഗതാഗത ചെലവ് വർദ്ധിച്ചത് പച്ചക്കറി, പാൽ, ധാന്യങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിന് കാരണമായി. സാധാരണക്കാർക്ക് ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിദേശ നാണയ ശേഖരം കുത്തനെ ഇടിഞ്ഞതും രൂപയുടെ മൂല്യത്തകർച്ചയുമാണ് പാകിസ്ഥാനെ ഈ ഗതിയിലെത്തിച്ചത്. നിലവിൽ ഇന്ധന ഇറക്കുമതിക്കായി വലിയ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിഷേധങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങുന്നുണ്ടെങ്കിലും വില കുറയ്ക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാർ.
മുൻപ് പലതവണ ഇന്ധനവില വർദ്ധിപ്പിച്ചിരുന്നെങ്കിലും ഒറ്റയടിക്ക് 55 രൂപ കൂട്ടുന്നത് പാകിസ്താൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. രാജ്യം കടുത്ത പണപ്പെരുപ്പത്തിലേക്കും ആഭ്യന്തര കലാപത്തിലേക്കും നീങ്ങാൻ ഈ വിലവർദ്ധനവ് കാരണമായേക്കാം. വായ്പാ തിരിച്ചടവിനായി വൈദ്യുതി നിരക്കും നികുതികളും ഇനിയും കൂട്ടാൻ ഐഎംഎഫ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇത് പാകിസ്താൻ്റെ സാധാരണക്കാരന്റെ ജീവിതം കൂടുതൽ നരകതുല്യമാക്കും









