പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കനക്കുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെയും പ്രത്യേകിച്ച് വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കി കേന്ദ്ര സർക്കാർ. അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ ആശ്വാസ നടപടികളും ലഭ്യമാക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകത്തിലെ ഏത് യുദ്ധമേഖലയിലായാലും ഒരു ഭാരതീയൻ പോലും അപകടത്തിലാകരുത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് എംബസി ഉദ്യോഗസ്ഥർ യുദ്ധമുഖത്ത് നേരിട്ട് സേവന രംഗത്തുള്ളത്. തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ എംബസി ഹെൽപ്പ് ലൈനുകൾ സജീവമാണ്.
ഇറാനിൽ ഏകദേശം 9,000-ത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ വലിയൊരു വിഭാഗം ഉപരിപഠനത്തിനായി എത്തിയ വിദ്യാർത്ഥികളാണ്. യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഭക്ഷണവും താമസവും സുരക്ഷയും ഉറപ്പാക്കാൻ എംബസി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മുൻപ് യുക്രെയ്‌ൻ-റഷ്യ യുദ്ധസമയത്തും സുഡാൻ ആഭ്യന്തര കലഹത്തിനിടയിലും ‘ഓപ്പറേഷൻ ഗംഗ’, ‘ഓപ്പറേഷൻ കാവേരി’ എന്നിവയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച രക്ഷാദൗത്യം നടത്തിയ ഭാരതത്തിന്റെ കരുത്താണ് ഇപ്പോൾ ഇറാനിലും ദൃശ്യമാകുന്നത്.
അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി തർക്കത്തിൽ പാകിസ്താൻ ഭാരതത്തെ പഴിചാരാൻ ശ്രമിക്കുമ്പോഴും, പശ്ചിമേഷ്യയിലെ വലിയ നയതന്ത്ര ചർച്ചകളിൽ ഭാരതത്തെ പ്രധാന പങ്കാളിയായി ഇറാൻ കണക്കാക്കുന്നത് രാജ്യത്തിന്റെ വളരുന്ന ആഗോള സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനൊപ്പം അവരുടെ പഠനത്തെ യുദ്ധം ബാധിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്. വിദേശത്തുള്ള മക്കളെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്ന രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ് കേന്ദ്ര സർക്കാരിന്റെ ഈ വേഗത്തിലുള്ള ഇടപെടൽ നൽകുന്നത്.












