പഠിച്ചു വലിയ ബിരുദങ്ങൾ നേടിയിട്ടും കോർപ്പറേറ്റ് ഓഫിസുകളിലെ എയർകണ്ടീഷൻഡ് മുറികളിലിരുന്ന് സ്ലാക്ക് നോട്ടിഫിക്കേഷനുകൾക്കും പവർ പോയിന്റ് പ്രസന്റേഷനുകൾക്കും പിന്നാലെ പായുന്നതിൽ തങ്ങൾക്ക് താല്പര്യമില്ലെന്ന് പ്രഖ്യാപിക്കുകയാണ് പുതുതലമുറ. ജോലിയേക്കാൾ ഉപരിയായി ‘അമ്മൂമ്മ ഹോബികൾ’ (Grandma Hobbies) എന്ന് കളിയാക്കി വിളിക്കുന്ന തുന്നൽ, കളിമൺ പാത്ര നിർമ്മാണം, തോട്ടപ്പണി, മരപ്പണി എന്നിവയിൽ ആനന്ദം കണ്ടെത്തുകയാണ് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ യുവാക്കൾ. താനെയിലെ 23-കാരിയായ ബിസിനസ് ബിരുദധാരി രാജലക്ഷ്മി ഇന്ദുൽക്കറുടെ കഥ ഇതിനൊരു മികച്ച ഉദാഹരണമാണ്. മുംബൈയിലെ പ്രമുഖ എംബിഎ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയ രാജലക്ഷ്മി, കോർപ്പറേറ്റ് ലോകത്തെ സമ്മർദ്ദങ്ങളോട് വിടപറഞ്ഞ് ഇപ്പോൾ തുന്നൽവേലയിലാണ് സമാധാനം കണ്ടെത്തുന്നത്. മൂന്ന് മാസം മാത്രം ജോലി ചെയ്ത ശേഷം, കമ്പ്യൂട്ടർ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നതിൽ അർത്ഥമില്ലെന്നും സ്വന്തം കൈകൊണ്ട് എന്തെങ്കിലും നിർമ്മിക്കുമ്പോഴാണ് യഥാർത്ഥ സംതൃപ്തി ലഭിക്കുന്നതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ഗാലപ്പ് (Gallup) നടത്തിയ സർവ്വേകൾ പ്രകാരം 54 ശതമാനം സെഡ് ജെനറേഷൻ (Gen Z) ജീവനക്കാരും തങ്ങളുടെ ജോലിയിൽ ഒട്ടും സംതൃപ്തരല്ല. വെറും 9 ശതമാനം ആളുകൾ മാത്രമാണ് ഈ തലമുറയ്ക്ക് മികച്ച തൊഴിൽ മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്നത്. എന്നാൽ ഇതൊരു അലസതയല്ലെന്നും മറിച്ച് പ്രചോദനത്തിന്റെ മാറ്റമാണെന്നും കരിയർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കരിയറിൽ വലിയ പദവികൾ അലങ്കരിക്കുന്നതിനേക്കാൾ മാനസികാരോഗ്യത്തിനും വ്യക്തിപരമായ താല്പര്യങ്ങൾക്കുമാണ് ഇവർ മുൻഗണന നൽകുന്നത്. ഡെലോയിറ്റ് 2025 സർവ്വേ പ്രകാരം വെറും 6 ശതമാനം യുവാക്കൾക്ക് മാത്രമാണ് ഒരു കമ്പനിയുടെ നേതൃസ്ഥാനത്ത് എത്തണം എന്ന് ആഗ്രഹമുള്ളത്. ബാക്കിയുള്ളവർക്ക് ജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ (Work-life balance) നിലനിർത്താനാണ് താല്പര്യം. പണം കുറച്ചു സമ്പാദിച്ചാലും ഇഷ്ടമുള്ളത് ചെയ്ത് ജീവിക്കണം എന്ന ചിന്തയാണ് ഡൽഹിയിലെയും മുംബൈയിലെയും ഹൈദരാബാദിലെയും യുവ ബിരുദധാരികൾക്കിടയിൽ ഇപ്പോൾ സജീവമായിരിക്കുന്നത്.
ഡിജിറ്റൽ ജോലികളിൽ കാര്യമായ പുരോഗതി പെട്ടെന്ന് ദൃശ്യമാകാത്തതാണ് ഈ മാറ്റത്തിന് മറ്റൊരു പ്രധാന കാരണമായി പറയുന്നത്. ഇമെയിലുകൾക്കും എക്സൽ ഷീറ്റുകൾക്കും പകരം മണ്ണിലും നൂലിലും തടിയിലും പണിയെടുക്കുമ്പോൾ ലഭിക്കുന്ന ‘ഫിസിക്കൽ റിസൾട്ട്’ ഇവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. ഡൽഹിയിലെ കൺസൾട്ടിംഗ് ജോലി ഉപേക്ഷിച്ച് മരപ്പണി (Woodworking) പഠിക്കുന്ന അർജുൻ വർമ്മയും ഹൈദരാബാദിലെ മെഹക് സിംഗും പറയുന്നത് കോർപ്പറേറ്റ് ലോകത്തെ യന്ത്രമാവുന്നതിനേക്കാൾ എത്രയോ മികച്ചതാണ് ഈ ഹോബികൾ എന്നാണ്. സാമ്പത്തിക അനിശ്ചിതത്വവും കൊവിഡ് മഹാമാരിയും നേരിട്ട് കണ്ടുവളർന്ന ഈ തലമുറയ്ക്ക് പരമ്പരാഗതമായ കരിയർ വാഗ്ദാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കരിയർ ഗോവണികൾ കയറുന്നതിന് പകരം ലാപ്ടോപ്പ് അടച്ചുവെച്ച് തുന്നൽ സൂചിയും നൂലും കയ്യിലെടുക്കുന്ന സെഡ് ജെനറേഷൻ തൊഴിൽ സംസ്കാരത്തിന്റെ പുതിയൊരു ദിശാമാറ്റത്തിനാണ് തുടക്കമിടുന്നത്.












