ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതിശക്തമായ ഇസ്രയേൽ-യുഎസ് മിസൈൽ ആക്രമണത്തിൽ നിന്ന് പുതിയ നേതാവ് മുജ്തബ ഖമേനി രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊട്ടാരത്തിൽ മിസൈലുകൾ പതിക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ പുറത്തേക്ക് ഇറങ്ങിയതിനാലാണ് മുജ്തബ മരണത്തിൽ നിന്ന് സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടതെന്ന് പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമമായ ‘ദ ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ രഹസ്യ യോഗത്തിൻ്റെ ചോർന്ന ഓഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ചാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. മിസൈൽ വീഴുന്നതിന് തൊട്ടുമുൻപ് എന്തോ ആവശ്യത്തിനായി മുജ്തബ മുറിയിൽ നിന്ന് പുറത്തെ പൂന്തോട്ടത്തിലേക്ക് ഇറങ്ങിയെന്നും അതാണ് ജീവൻ രക്ഷിച്ചതെന്നും ഖമേനിയുടെ ഓഫീസിലെ പ്രോട്ടോക്കോൾ വിഭാഗം മേധാവി മസാഹർ ഹൊസൈനി ഉദ്യോഗസ്ഥരോട് വിശദീകരിക്കുന്നതാണ് ഓഡിയോയിലുള്ളത്.
അതിശക്തമായ മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഖമേനിയുടെ കൊട്ടാരത്തിൽ പതിച്ചത്. ഇതിൽ ഒന്ന് അലി ഖമേനി ഇരുന്നിരുന്ന ഭാഗത്തും മറ്റൊന്ന് മുകളിലത്തെ നിലയിലുള്ള മുജ്തബയുടെ താമസസ്ഥലത്തുമാണ് വീണത്. ആക്രമണത്തിൽ അലി ഖമേനിയും ഡസൻ കണക്കിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ബന്ധുക്കളും തൽക്ഷണം കൊല്ലപ്പെട്ടു. ഇറാൻ്റെ സൈനിക മേധാവി മുഹമ്മദ് ഷിറാസിയുടെ ശരീരം മിസൈൽ പ്രഹരത്തിൽ ചിതറിത്തെറിച്ചുവെന്നും കുറച്ചു കിലോ മാംസം മാത്രമാണ് അദ്ദേഹത്തിൻ്റേതായി പിന്നീട് കണ്ടെത്താനായതെന്നും ഓഡിയോയിൽ ഹൊസൈനി വിവരിക്കുന്നുണ്ട്. മുജ്തബയുടെ സഹോദരീ ഭർത്താവ് മിസ്ബ അൽ ഹുദാ ബാഗേരി കാനിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കെട്ടിടത്തിൻ്റെ താഴത്തെ നില വരെ തുളച്ചുകയറുന്ന അത്രയും ശേഷിയുള്ള മിസൈലുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആക്രമണത്തിൽ മുജ്തബയുടെ കാലിന് ചെറിയ പരിക്കേറ്റിരുന്നു. എന്നാൽ ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് പലവിധ ഊഹാപോഹങ്ങൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്. മുജ്തബയുടെ മുഖം വികൃതമായെന്നും അതല്ല അദ്ദേഹം കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുജ്തബയുടെ കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. “അദ്ദേഹം മരിച്ചുവെന്നും മുഖം വികൃതമായെന്നും പലരും പറയുന്നുണ്ട്, എന്നാൽ സത്യം എന്താണെന്ന് നമുക്കറിയില്ല” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവിൽ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വഴി പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് മുജ്തബ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദൃശ്യങ്ങൾ പുറത്തുവിടാത്തത് ഇറാൻ ഭരണകൂടത്തിനുള്ളിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.












