തനിക്കെതിരെ നടക്കുന്ന സൈബർ ബുളളിയിംഗിനും വ്യാജ പ്രചാരണങ്ങൾക്കും മറുപടിയുമായി നടി ലക്ഷ്മി പ്രിയ. രാഷ്ട്രീയ നിലപാടുകളുടെ പേരിലും മതത്തിന്റെ പേരിലും തന്നെ വേട്ടയാടുന്നവർക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചാണ് താരം രംഗത്തെത്തിയത്. താൻ ഭാരതീയ ജനതാ പാർട്ടി അനുഭാവിയാണെന്നും ട്വന്റി ട്വന്റി എൻഡിഎ ഘടകകക്ഷിയായ സാഹചര്യത്തിൽ അതിന്റെ ആശയങ്ങളിൽ വിശ്വസിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി നാളെ മുതൽ പ്രചാരണത്തിന് ഇറങ്ങുമെന്നും താരം അറിയിച്ചു.
തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും താരം മറുപടി നൽകി. ഒരു നാണയം പോലും വാങ്ങാതെയാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും നടന്മാരായ മുകേഷ്, ഗണേഷ് കുമാർ, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ പണം വാങ്ങിയാണോ പാർട്ടിയിൽ ചേർന്നതെന്നും ലക്ഷ്മി പ്രിയ ചോദിച്ചു. നരേന്ദ്ര മോദി ഇന്ത്യയിലെ എല്ലാ പെൺമക്കളുടെയും അച്ഛനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, മറിച്ച് അദ്ദേഹം ഒരു അച്ഛനെപ്പോലെ പെൺമക്കൾക്ക് വേണ്ടത് ചെയ്യുന്നു എന്നാണ് പറഞ്ഞതെന്നും താരം വിശദീകരിച്ചു. മോഹൻലാലും മമ്മൂട്ടിയും പ്രചാരണത്തിന് വരണമെന്നത് തന്റെ ആഗ്രഹം മാത്രമായിരുന്നുവെന്നും മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചതാണെന്നും താരം കുറ്റപ്പെടുത്തി. ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി ‘കടക്ക് പുറത്ത്’ എന്ന് പറയുന്നതെന്നും താരം പരിഹസിച്ചു.
തന്റെ സൗഹൃദങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും മതങ്ങളിലും ഉള്ളവരുണ്ടെന്നും ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. സ്വന്തമായി അധ്വാനിച്ചാണ് താൻ ഈ നിലയിലെത്തിയത്. ക്ലിക്ക് ബൈറ്റിന് വേണ്ടി റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന യൂട്യൂബർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി. “എന്റെ മതവും രാഷ്ട്രീയവും എന്റെ നിലപാടാണ്. നാല് ചുവരുകൾ നൽകുന്ന സ്വാതന്ത്ര്യത്തിലിരുന്ന് നിങ്ങൾ എന്നെ ബുള്ളിയിങ് ചെയ്യുമ്പോൾ ഞാൻ എന്റെ ശരികളിലൂടെ മുന്നോട്ട് പോകും,” – താരം കുറിച്ചു. കുറിപ്പിന് താഴെ വരുന്ന അധിക്ഷേപങ്ങളെ ‘മതേതരത്വം’ എന്ന് പരിഹസിച്ച താരം, വന്ദേ മാതരം ചൊല്ലിക്കൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.











