ജില്ലയിലെ അഞ്ചിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു. രോഗം കണ്ടെത്തിയ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏകദേശം 14,000 പക്ഷികളെ ഇന്ന് മുതൽ ദ്രുതകർമസേനയുടെ (RRT) നേതൃത്വത്തിൽ കൊന്നൊടുക്കും (Culling). പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘങ്ങൾ ഇന്ന് രാവിലെ തന്നെ ബാധിത മേഖലകളിൽ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. പക്ഷികളെ കൊന്നൊടുക്കിയ ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കാനും പ്രദേശങ്ങൾ അണുവിമുക്തമാക്കാനുമുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള ഒമ്പത് കിലോമീറ്റർ പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പരിധിയിലുള്ള കോഴി ഫാമുകൾ, വളർത്തുപക്ഷി കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ കർശന പരിശോധന നടക്കും. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പും പ്രത്യേക ജാഗ്രതയിലാണ്. പക്ഷികളിൽ അസ്വാഭാവികമായ മരണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.









