അയൽരാജ്യങ്ങളെ തകർക്കാൻ പാകിസ്താൻ വളർത്തിയെടുത്ത ഭീകര ശൃംഖലകൾ ഇപ്പോൾ ആ രാജ്യത്തെ തന്നെ വിഴുങ്ങുന്നു. 2026-ലെ ഗ്ലോബൽ ടെററിസം ഇൻഡക്സ് (GTI) പ്രകാരം ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താൻ ഒന്നാമതെത്തി. ചരിത്രത്തിലാദ്യമായാണ് പാകിസ്താൻ ഈ നാണംകെട്ട പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2025-ൽ മാത്രം പാകിസ്താനിൽ 1,045 ഭീകരാക്രമണങ്ങളിലായി 1,139 പേർ കൊല്ലപ്പെടുകയും 1,595 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ 655 പേരെ ഭീകരർ ബന്ദികളാക്കി. 8.574 സ്കോറോടെയാണ് പാകിസ്താൻ പട്ടികയിൽ ഒന്നാമതായത്. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളെല്ലാം ഭീകരവാദത്തെ പ്രതിരോധിക്കുന്നതിൽ മുന്നേറിയപ്പോൾ പാകിസ്താൻ മാത്രം വൻ തകർച്ചയിലേക്കാണ് നീങ്ങുന്നത്. 2013-ന് ശേഷമുള്ള പാകിസ്താൻ്റെ ഏറ്റവും ഭയാനകമായ വർഷമായാണ് 2025 രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിലാണ് പാകിസ്താനിലെ ഭീകരാക്രമണങ്ങളുടെ 74 ശതമാനവും നടക്കുന്നത്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (TTP) ആണ് രാജ്യത്തെ പ്രധാന ശത്രുവായി മാറിയിരിക്കുന്നത്. അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്ന ടിടിപിക്ക് അഫ്ഗാൻ താലിബാന്റെ പിന്തുണയുണ്ടെന്നതും പാകിസ്ഥാനെ കുഴപ്പിക്കുന്നുണ്ട്. 2021-ൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ ടിടിപിക്ക് സുരക്ഷിത താവളങ്ങൾ ലഭിച്ചു. മുൻപ് ‘നല്ല താലിബാൻ’, ‘ചീത്ത താലിബാൻ’ എന്നിങ്ങനെ വേർതിരിച്ച് ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമെതിരെ ഭീകരരെ ഉപയോഗിച്ച പാകിസ്താൻ്റെ തന്ത്രം ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഇതിന് പുറമെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ട്രെയിൻ പിടിച്ചെടുക്കലും 442 പേരെ ബന്ദികളാക്കിയതും ലോകത്തെ തന്നെ ഞെട്ടിച്ച ഏറ്റവും വലിയ ഭീകരാക്രമണമായാണ് ജിടിഐ റിപ്പോർട്ട് വിലയിരുത്തുന്നത്. ചൈനീസ് നിക്ഷേപങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഇപ്പോൾ ബലൂച് വിമതരുടെ പ്രധാന ലക്ഷ്യം. ദശാബ്ദങ്ങളായി പാകിസ്താൻ പിന്തുടരുന്ന തെറ്റായ നയങ്ങളുടെ അനന്തരഫലമാണ് ഈ ഭീകരാവസ്ഥയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.












