തിരുവനന്തപുരം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗത്വവും വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെച്ച ശേഷമാണ് സ്മിത ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സ്മിത സുന്ദരേശനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
അഡ്വ. സ്മിത സുന്ദരേശൻ വർക്കലയിൽ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി അറിയിച്ചു. മുൻ സിപിഎം നേതാവ് സുന്ദരേശന്റെ മകളാണ് സ്മിത. സിപിഎം വർക്കല ഏരിയ കമ്മിറ്റി അംഗം, മുൻ വർക്കല ബ്ലോക്ക് പ്രസിഡന്റ്, നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം (ഒറ്റൂർ ഡിവിഷൻ) എന്നീ നിലകളിൽ അവർ പ്രവർത്തിച്ചിരുന്നു. ദീർഘകാലമായി ഇടതുകോട്ടയിൽ ഉറച്ചുനിന്ന കുടുംബത്തിൽ നിന്നുള്ള സ്മിതയുടെ ഈ മാറ്റം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്മിത സുന്ദരേശന്റെ വരവോടെ വർക്കലയിൽ ശക്തമായ ഒരു ത്രികോണ മത്സരം ഉറപ്പായിരിക്കുകയാണ്.
സിപിഎമ്മിൽ ഇപ്പോൾ വ്യക്തിതാൽപ്പര്യങ്ങൾക്കും സ്വാർത്ഥതാൽപ്പര്യങ്ങൾക്കുമാണ് മുൻഗണനയെന്നും പാർട്ടിയുടെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചതായും പാർട്ടി വിട്ട ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ സ്മിത സുന്ദരേശൻ വ്യക്തമാക്കി. പാർട്ടിയിൽ തുടർന്നു പ്രവർത്തിക്കാൻ തനിക്ക് വലിയ മാനസിക പ്രയാസം നേരിട്ടതായും അവർ വെളിപ്പെടുത്തി. കൂടാതെ നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിലേക്ക് വന്നതെന്നും സ്മിത സുന്ദരേശൻ സൂചിപ്പിച്ചു.








