ജമ്മു കശ്മീരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിൽ വിദേശ പൗരന്മാരുടെ താമസം പോലീസിനെ അറിയിക്കാതെ മറച്ചുവെച്ച ഹോട്ടലിനെതിരെ കേസെടുത്തു. പഹൽഗാമിലെ ‘ഹോട്ടൽ മിസ്റ്റി മൗണ്ടൻസ് ലാഡി’ക്കെതിരെയാണ് (Hotel Misty Mountains Laddi) പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാർച്ച് 22 വൈകുന്നേരം ഹോട്ടലിൽ എത്തിയ 23 വിദേശ പൗരന്മാരുടെ വിവരങ്ങൾ അധികൃതരെ അറിയിക്കുന്നതിൽ ഹോട്ടൽ മാനേജ്‌മെന്റ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവരിൽ 19 പേരും ബ്രിട്ടീഷ് പൗരന്മാരാണ്. പശ്ചിമേഷ്യൻ യുദ്ധവും അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷാ ഭീഷണികളും നിലനിൽക്കുന്ന സാഹചര്യത്തിൽ, കശ്മീർ താഴ്വരയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ കർശന നീക്കം.
വിദേശ പൗരന്മാർ ഹോട്ടലുകളിലോ ഹോംസ്റ്റേകളിലോ താമസിക്കുമ്പോൾ ‘ഫോം സി’ (Form C) സമർപ്പിക്കണമെന്ന വിദേശി നിയമം (Foreigners and Immigration Act) ഹോട്ടൽ അധികൃതർ മനഃപൂർവ്വം ലംഘിച്ചതായാണ് പോലീസ് പറയുന്നത്. സാധാരണയായി ഇത്തരം വിവരങ്ങൾ ഓൺലൈനായി ഉടൻ തന്നെ ലോക്കൽ പോലീസ് സ്റ്റേഷനിലും ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിലും അറിയിക്കേണ്ടതുണ്ട്. എന്നാൽ പതിവ് പരിശോധനയ്ക്കിടെയാണ് ഇത്രയും വിദേശികൾ ഹോട്ടലിലുണ്ടെന്ന വിവരം പോലീസ് അറിയുന്നത്. കഴിഞ്ഞ വർഷം പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷം താഴ്വരയിലുടനീളം സുരക്ഷാ നിയമങ്ങൾ അതീവ കർശനമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയിൽ വിസ നിയമങ്ങൾ ലംഘിച്ച ചൈനീസ് പൗരനെ കശ്മീരിൽ ചോദ്യം ചെയ്യുകയും അയാൾ താമസിച്ച ഹോട്ടലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ഹൗസ് ബോട്ടുകൾ, ഹോംസ്റ്റേകൾ എന്നിവ നടത്തുന്നവർ വിദേശികളെ താമസിപ്പിക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പോലീസ് ആവർത്തിച്ച് നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നത് ഗൗരവകരമായ കുറ്റമായി കാണുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അഡ്വൈസറിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലയെ ബാധിക്കാത്ത രീതിയിൽ സുരക്ഷ ഉറപ്പാക്കാനാണ് സൈന്യവും പോലീസും ലക്ഷ്യമിടുന്നത്.












