അബുദാബി : യുഎഇയിലെ യുക്രെയ്‌ൻ ആന്റി-ഡ്രോൺ സിസ്റ്റം തകർത്തതായി ഇറാൻ. ദുബായിൽ സ്ഥാപിച്ചിരുന്ന യുക്രേനിയൻ ഡ്രോൺ വിരുദ്ധ സംവിധാനങ്ങളുടെ സംഭരണകേന്ദ്രം മിസൈൽ ആക്രമണത്തിലൂടെ തകർത്തതായി ഇറാൻ വ്യക്തമാക്കി. ശനിയാഴ്ച ഇറാൻ സൈന്യത്തിന്റെ സെൻട്രൽ ഓപ്പറേഷണൽ കമാൻഡായ ‘ഖാതം അൽ-അൻബിയ’യാണ് ഇക്കാര്യം പുറത്തുവിട്ടത്.
ദുബായിൽ അമേരിക്കൻ കമാൻഡർമാരും സൈനികരും ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും, ഇതിന്റെ ഭാഗമായി യുഎസ് സൈന്യത്തെ സഹായിക്കാൻ യുക്രെയ്ൻ നൽകിയ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ സൂക്ഷിച്ചിരുന്ന ഡിപ്പോ തകർത്തുവെന്നുമാണ് ഇറാൻ അവകാശപ്പെടുന്നത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ ഏറോസ്‌പേസ്, നേവൽ വിഭാഗങ്ങൾ സംയുക്തമായാണ് ഈ ദൗത്യം നിർവഹിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ദുബായിൽ എമിറാത്തി പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ അതേ ദിവസമാണ് ഇറാൻ ഇക്കാര്യം പുറത്തുവിട്ടത്.
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടൽ, ആഗോള എണ്ണ വിതരണത്തെ ബാധിച്ച ഇറാനിയൻ ആക്രമണങ്ങൾ എന്നിവയെക്കുറിച്ച് താനും അൽ നഹ്യാനും ചർച്ച ചെയ്തതായി സെലെൻസ്‌കി പറഞ്ഞു. സുരക്ഷാ, പ്രതിരോധ മേഖലകളിൽ സഹകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾ ഉടൻ അന്തിമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.








