വാഷിംഗ്ടൺ : സൗദി കിരീടാവകാശിയെ പരസ്യമായി അതി രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അങ്ങേയറ്റം അശ്ലീലമായ ഭാഷയിൽ കടുത്ത പരിഹാസമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ ട്രംപ് നടത്തിയത്. സൗദി പിന്തുണയുള്ള ഒരു നിക്ഷേപ ഫോറത്തിൽ വെച്ചായിരുന്നു ട്രംപിന്റെ ഈ വിവാദ പരാമർശം. (He didn’t think he’d be kissing my a**) എന്നായിരുന്നു ഒരു മുൻകാല സംഭവം ഓർത്തെടുത്ത് ട്രംപ് പരിഹസിച്ചത്. “ഇതൊന്നും സംഭവിക്കുമെന്ന് അവൻ കരുതിയിരുന്നില്ല. അവൻ എന്റെ കാല് പിടിക്കേണ്ടി വരുമെന്ന് (‘കിസിങ് മൈ ആസ്’ പ്രയോഗം കൊണ്ട് സൂചിപ്പിക്കുന്നത്) അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. അമേരിക്ക തകർന്നുപോയ ഒരു രാജ്യമാണെന്നും ഞാൻ പരാജയപ്പെട്ട ഒരു പ്രസിഡന്റാണെന്നുമാണ് അവൻ കരുതിയത്. എന്നാൽ ഇപ്പോൾ അവന് എന്നോട് മര്യാദയ്ക്ക് പെരുമാറിയേ പറ്റൂ. അവനോട് ചെന്ന് പറഞ്ഞേക്ക്, മര്യാദയ്ക്ക് നിന്നോണമെന്ന്. അവന് അതിന് ബാധ്യതയുണ്ട്.” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഒരു വർഷം മുൻപ് സൗദി കിരീടാവകാശി നടത്തിയ ഒരു പരാമർശത്തെ സൂചിപ്പിച്ചുകൊണ്ട് ആയിരുന്നു അമേരിക്കൻ പ്രസിഡണ്ട് അദ്ദേഹത്തെ അധിക്ഷേപിച്ചത്.
സൗദി അറേബ്യ എത്രയും വേഗം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്നും ട്രംപ് ഇതേ വേദിയിൽ ആവശ്യപ്പെട്ടു. മിയാമി ബീച്ചിൽ നടന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്’ ഉച്ചകോടിയിൽ വെച്ച് ട്രംപിന്റെ ഈ പരാമർശം കേട്ട സൗദി ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്നാൽ ഗതികേട് കൊണ്ട് പിന്നെയും സൗദി ഉദ്യോഗസ്ഥർക്ക് ചടങ്ങിൽ തുടരേണ്ടി വന്നു എന്നുള്ളതും ശ്രദ്ധേയമായിരുന്നു. ട്രംപിന്റെ ഈ തരംതാഴ്ന്ന പരാമർശത്തിൽ സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ഒരു രാഷ്ട്രത്തലവൻ മറ്റൊരു സൗഹൃദ രാജ്യത്തെ നേതാവിനെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.








