മലയാള സിനിമ കാത്തിരിക്കുന്ന ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രം ‘പാട്രിയറ്റ്’ റിലീസിന് ഒരുങ്ങുന്നു. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായെത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി രണ്ട് മെഗാസ്റ്റാറുകൾ ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് ട്രെയിലർ പുറത്തിറക്കുന്നു എന്ന റെക്കോർഡും പാട്രിയറ്റ് സ്വന്തമാക്കുകയാണ്. ഏപ്രിൽ 4-ന് വൈകുന്നേരം 6 മണിക്ക് തൃശൂരിലെ രാഗം തിയേറ്ററിൽ വെച്ച് മമ്മൂട്ടിയും, കൊച്ചിയിലെ കവിത തിയേറ്ററിൽ വെച്ച് മോഹൻലാലും ആരാധകർക്കൊപ്പം ട്രെയിലർ പുറത്തിറക്കും.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നു. മലയാള സിനിമയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ബജറ്റിലാണ് പാട്രിയറ്റ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, യു കെ, അസർബൈജാൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലായി ഒരു വർഷത്തോളം നീണ്ടുനിന്ന പത്ത് ഷെഡ്യൂളുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു അന്താരാഷ്ട്ര സ്പൈ ത്രില്ലർ (Spy Thriller) ഗണത്തിലുള്ള ചിത്രമാണിത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചാപ്പു ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൈറ്റിൽ ടീസറിന് ലഭിച്ച വമ്പിച്ച പ്രതികരണം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. മെയ് 1-ന് പാട്രിയറ്റ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആൻ മെഗാ മീഡിയയാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ട്രെയിലർ പുറത്തുവരുന്നതോടെ മമ്മൂട്ടി-മോഹൻലാൽ ആരാധകർ വലിയൊരു ആവേശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.












