കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാൾഡയിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവം ചൂണ്ടിക്കാട്ടി, ബംഗാളിൽ നിലനിൽക്കുന്നത് ‘മഹാ ജംഗിൾ രാജ്’ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ച പശ്ചിമബംഗാളിലെ കച്ച് ബിഹാറിലെ റാസ് മേള മൈതാനിയിൽ നടന്ന ബിജോയ് സങ്കൽപ് സഭയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി മമത ബാനർജി സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
മാൾഡയിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞുവെച്ച സംഭവം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് മോദി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ തൃണമൂൽ കോൺഗ്രസ് ബഹുമാനിക്കുന്നില്ല. ബംഗാളിൽ നിയമവാഴ്ചയല്ല, മറിച്ച് ഗുണ്ടാരാജാണ് നടക്കുന്നത്. കോടതികളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന രീതിയാണ് തൃണമൂലിന്റേതെന്നും മോദി ചൂണ്ടിക്കാട്ടി. ബംഗാളിലെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ‘ഭയം’ മാറ്റി ‘വിശ്വാസം’ വളർത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.
ടിഎംസി ആളുകളെ കൊള്ളയടിക്കുകയും സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. പശ്ചിമ ബംഗാളിലെ സ്ഥിതി വളരെ മോശമാണ്, സുപ്രീം കോടതി പോലും ഇടപെടാൻ നിർബന്ധിതരാകുന്നു.
ബംഗാളിലെ യുവാക്കളോടും സ്ത്രീകളോടും ഭയമില്ലാതെ വോട്ട് ചെയ്യാനും അഴിമതി ഭരണത്തിന് അറുതി വരുത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മെയ് 4 ന് ടിഎംസി ഭരണം അവസാനിച്ചുകഴിഞ്ഞാൽ, ടിഎംസി ‘ഗുണ്ടകൾക്കും’ അവരുടെ സിൻഡിക്കേറ്റുകൾക്കുമെതിരെ നിയമം അതിന്റെ വഴി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.








