ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിൽ സ്വന്തം പേര് സ്വർണ്ണലിപികളാൽ എഴുതിച്ചേർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ഭുവനേശ്വർ കുമാർ. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ആവേശപ്പോരാട്ടത്തിൽ ആയുഷ് മാത്രയെ പുറത്താക്കിയതോടെ ഐപിഎല്ലിൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസർ എന്ന ബഹുമതി ഭുവനേശ്വർ സ്വന്തമാക്കി. യുസ്‌വേന്ദ്ര ചഹലിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് അദ്ദേഹം.
നിലവിൽ 192 മത്സരങ്ങളിൽ നിന്നായി 202 വിക്കറ്റുകളാണ് ഭുവിയുടെ സമ്പാദ്യം. 176 മത്സരങ്ങളിൽ നിന്ന് 224 വിക്കറ്റുകൾ നേടിയ യുസ്‌വേന്ദ്ര ചഹലാണ് പട്ടികയിൽ ഒന്നാമത്. 193 വിക്കറ്റുകളുമായി സുനിൽ നരെയ്ൻ തൊട്ടുപിന്നാലെയുണ്ട്. ആയുഷിനെ രജത് പടിദാറിന്റെ കൈകളിൽ എത്തിച്ചാണ് ഭുവി തന്റെ 200-ാം വിക്കറ്റ് ആഘോഷിച്ചത്. ചെന്നൈ നിരയെ തകർക്കുന്നതിൽ അതിനിർണായക പങ്ക് വഹിച്ച ഭുവി ഇന്നലെ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി.
ഈ ചരിത്ര നേട്ടത്തോടെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളർമാരുടെ പട്ടികയിൽ ഭുവനേശ്വർ കുമാർ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. വരും മത്സരങ്ങളിലും ഭുവിയിൽ നിന്ന് ഇതേ ഫോം ആരാധകർ പ്രതീക്ഷിക്കുന്നു.
ഭുവിയുടെ റെക്കോർഡിനൊപ്പം ആർസിബി ബാറ്റിംഗ് നിരയുടെ സംഹാരരൂപത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 250 റൺസാണ് ബെംഗളൂരു അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിൽ ടിം ഡേവിഡും പടിദാറും ചേർന്ന് പടുത്തുയർത്തിയ 99 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ആർസിബിയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ആകെ 19 സിക്സറുകളാണ് ബെംഗളൂരു ഇന്നിംഗ്‌സിൽ പിറന്നത്.











