നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് കനക്കവെ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾ പരസ്യമാകുന്നു. യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. സതീശൻ വാക്കുപാലിക്കുന്ന നേതാവാണെങ്കിൽ പറഞ്ഞതുപോലെ വനവാസത്തിന് പോകേണ്ടി വരുമെന്നാണ് സുധാകരൻ പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അതിവൈകാരികമായി സതീശൻ നടത്തിയ പ്രഖ്യാപനം ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. സതീശൻ വനവാസത്തിന് പോകുന്നത് തങ്ങൾക്ക് സങ്കടമുള്ള കാര്യമാണെന്ന് പരിഹാസരൂപേണ പറഞ്ഞ സുധാകരൻ, വാക്ക് പാലിക്കപ്പെടണം എന്ന് ഓർമ്മിപ്പിച്ചത് സതീശൻ വിരുദ്ധ പക്ഷത്തിന് ആയുധമായിട്ടുണ്ട്. “സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പോകേണ്ടി വരുമല്ലോ, സ്വാഭാവികമായും അതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്” എന്നായിരുന്നു സുധാകരന്റെ മറുപടി. സതീശൻ പറഞ്ഞ വാക്ക് പാലിക്കപ്പെടണം എന്ന രീതിയിലാണ് സുധാകരൻ സംസാരിച്ചത്.
തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ സതീശന്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാകുമെന്ന് സുധാകരന്റെ വാക്കുകൾ അടിവരയിടുന്നു. ഗ്രൂപ്പ് വൈര്യം മറനീക്കി പുറത്തുവരുന്ന കാഴ്ചയാണ് പത്തനംതിട്ടയിൽ കണ്ടത്. സതീശൻ വനവാസത്തിന് പോകാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്ന സുധാകരന്റെ പ്രസ്താവനയിലെ പരിഹാസം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നൂറ് സീറ്റ് എന്ന അതിമോഹം നടപ്പായില്ലെങ്കിൽ സതീശനെ പുകച്ചുപുറത്താക്കാൻ പാർട്ടിയിലെ ഒരു വിഭാഗം കരുനീക്കം തുടങ്ങിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണിത്. കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് അവകാശപ്പെടുമ്പോഴും നേതാക്കൾ തമ്മിലുള്ള ഈ പരസ്യപ്പോര് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സതീശന്റെ ‘വനവാസം’ കോൺഗ്രസിനുള്ളിലെ പുതിയ അധികാരത്തർക്കങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഉറപ്പായി.












