തിരുവനന്തപുരം: ആനയറ മുല്ലൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയുടെ ആത്മഹത്യയെത്തുടർന്ന് ഉയർന്ന പ്രതിഷേധങ്ങളിൽ പ്രതിരോധത്തിലായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. പൂജാരി വിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദി കടകംപള്ളിയാണെന്ന ആരോപണം ശക്തമായതോടെ, താൻ വലിയ വിശ്വാസിയാണെന്ന് വരുത്തിത്തീർക്കാനുള്ള പരക്കംപാച്ചിലിലാണ് മുൻ മന്ത്രി. ഇന്നലെ രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ അദ്ദേഹം, പൂജാരിമാരിൽ നിന്ന് തീർത്ഥം വാങ്ങി സേവിച്ചും പ്രസാദം സ്വീകരിച്ചും വിശ്വാസികളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി.
ആനയറ മുല്ലൂർ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഇരുപ്പുകുഴി നിവാസി വിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് ക്ഷേത്ര കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര സന്ദർശനത്തിനെത്തിയ കടകംപള്ളി സുരേന്ദ്രൻ പൂജാരി നൽകിയ തീർത്ഥം വാങ്ങിയ ശേഷം തറയിൽ ഒഴുക്കിക്കളഞ്ഞുവെന്നും, ഇത് ചോദ്യം ചെയ്ത പൂജാരിയെ കടകംപള്ളിയുടെ സമ്മർദ്ദത്താൽ പ്രധാന പൂജകളിൽ നിന്ന് മാറ്റിനിർത്തിയെന്നുമാണ് പ്രധാന ആരോപണം. ഇതിൽ മനംനൊന്താണ് വിഷ്ണു ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും ഹൈന്ദവ സംഘടനകളും ആരോപിക്കുന്നു. എന്നാൽ, തന്നെ വിമർശിക്കുന്നവരെല്ലാം ബിജെപിക്കാരാണെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. താൻ തികഞ്ഞ വിശ്വാസിയാണെന്നും അമ്മ പഠിപ്പിച്ചത് അനുസരിച്ച് തീർത്ഥം സേവിക്കാറുണ്ടെന്നും അദ്ദേഹം വാദിച്ചു. അതേസമയം, ആറ്റുകാൽ പൊങ്കാല ചടങ്ങിൽ എല്ലാവരും കൈകൂപ്പി നിന്നപ്പോൾ കൈയും കെട്ടി നിന്ന കടകംപള്ളിയുടെ പഴയ ചിത്രം ഉയർത്തിക്കാട്ടി സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. തിരഞ്ഞെടുപ്പ് വേളയിൽ ഈ വിവാദം തിരിച്ചടിയാകുമെന്ന് ഭയന്നാണ് സ്ഥാനാർത്ഥി ഇപ്പോൾ ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങുന്നതെന്ന് രാഷ്ട്രീയ എതിരാളികൾ പരിഹസിക്കുന്നു.











