തൃശൂർ: വോട്ടെണ്ണിക്കഴിയുമ്പോൾ കേരളം കാണാനിരിക്കുന്നത് വലിയ അത്ഭുതങ്ങളാണെന്നും ബിജെപി സംസ്ഥാനത്ത് നിർണ്ണായക ശക്തിയായി മാറുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളിയായി ഗുരുവായൂരപ്പന്റെ മണ്ണിൽ തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ വിശ്വരൂപം പൂണ്ടുള്ള പ്രതികരണം. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയമായി കെട്ടിച്ചമച്ച ഗൂഢാലോചനയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ജനങ്ങൾക്കിടയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നേതാക്കളെ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാനാണ് എതിരാളികളുടെ ശ്രമം. ഇതിന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെയും സമാനമായ വേട്ടയാടലുകൾ നടന്ന കാര്യം സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. ജനങ്ങൾ തന്നെ വിജയിപ്പിച്ചിട്ടും കോടതിയെ സമീപിച്ച് ശല്യം ചെയ്യുന്നത് രാഷ്ട്രീയ ശത്രുതയുടെ ഭാഗമാണ്. ശോഭാ സുരേന്ദ്രൻ ജയിച്ചു വന്നാൽ അവരെ എംഎൽഎ ആയി ഇരിക്കാൻ സമ്മതിക്കില്ലെന്ന വാശിയാണ് എതിരാളികൾക്ക്. ഇപ്പോൾ പാലക്കാട് നടക്കുന്നത് വെറും പൊറാട്ട് നാടകങ്ങൾ മാത്രമാണെന്നും ഇതിനൊന്നും ശോഭയെ തളർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ വാക്കുകൾ പ്രവർത്തകർക്ക് വലിയ ആവേശമാണ് പകരുന്നത്. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തോടെ ഗുരുവായൂർ പരിസരത്ത് ബിജെപി പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങളും നടത്തി. കേരള രാഷ്ട്രീയത്തിൽ ബിജെപി ഉണ്ടാക്കാൻ പോകുന്ന വലിയ മാറ്റത്തിന്റെ സൂചനയാണ് സുരേഷ് ഗോപിയുടെ വാക്കുകളിൽ നിഴലിക്കുന്നത്.










