വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാഗ്ദാനത്തിന് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ. വാഹനങ്ങളിൽ വരുത്തുന്ന അപകടകരമായ മാറ്റങ്ങൾ അനുവദിക്കാനാകില്ലെന്നും കേന്ദ്ര മോട്ടോർ വാഹന നിയമത്തെ മറികടക്കാൻ ആർക്കും സാധിക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. “സതീശനല്ല, സാക്ഷാൽ രാഹുൽ ഗാന്ധി വന്നാൽ പോലും കേന്ദ്ര നിയമത്തിന് മുകളിൽ പറക്കാൻ കഴിയില്ല” എന്ന മന്ത്രിയുടെ പരിഹാസം വലിയ ചർച്ചയായിരിക്കുകയാണ്. വോട്ട് തട്ടാനുള്ള വിലകുറഞ്ഞ തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ സുരക്ഷിതമായ വാഹന മോഡിഫിക്കേഷനുകൾ നിയമവിധേയമാക്കുമെന്ന് സതീശൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ‘ഓട്ടോ എൻത്യൂസിയാസ്റ്റ്’ (Auto Enthusiasts) ഗ്രൂപ്പുകളുടെ പിന്തുണ തേടുകയും ചെയ്തു. എന്നാൽ, സുപ്രീം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കെ ഇത്തരം വാഗ്ദാനങ്ങൾ വെറും പൊള്ളയാണെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ (MVD) നടപടികൾ തുടരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. യുവതലമുറയെ വഴിതെറ്റിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.










