ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ‘ചേസ് മാസ്റ്റേഴ്സ്’ തങ്ങളാണെന്ന് പഞ്ചാബ് കിംഗ്‌സ് വീണ്ടും അടിവരയിട്ടു. ഇന്ന് ഹൈദരാബാദിനെതിരെ നടന്ന ആവേശപ്പോരാട്ടത്തിൽ 220 റൺസ് എന്ന കൂറ്റൻ ലക്ഷ്യം മറികടന്നതോടെയാണ് പഞ്ചാബ് ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ പത്താം തവണയാണ് പഞ്ചാബ് 200-ലധികം റൺസ് പിന്തുടർന്ന് വിജയിക്കുന്നത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ടീമായി പഞ്ചാബ് മാറി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 219 റൺസാണ് അടിച്ചുകൂട്ടിയത്. ഇത്ര വലിയ സ്കോർ മറികടക്കാൻ പറ്റുമോ എന്ന് സംശയിച്ചവർക്ക് മുന്നിൽ ബാറ്റിംഗ് വിരുന്ന് തന്നെ പഞ്ചാബ് കാഴ്ചവെച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത ശ്രേയസ് അയ്യർ(69 ) മുന്നിൽ നിന്ന് നയിച്ചു. സമ്മർദ്ദഘട്ടത്തിൽ അയ്യർ കളിച്ച ഇന്നിംഗ്‌സ് പഞ്ചാബിന്റെ വിജയത്തിൽ നിർണ്ണായകമായി.
ഓപ്പണർമാരായ പ്രിയൻഷ് ആര്യാ( 57 ) പ്രഭ്സിമ്രാൻ സിംഗ് (51 ) എന്നിവർ മികച്ച തുടക്കം നൽകിയ ശേഷമാണ് അയ്യർ ഇന്നിങ്സിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഈ വിജയത്തോടെ ഐപിഎൽ 2026 സീസണിൽ തോൽവിയറിയാത്ത രണ്ട് ടീമുകളിൽ ഒന്നായി പഞ്ചാബ് കിംഗ്‌സ് മാറി (മറ്റൊന്ന് രാജസ്ഥാൻ റോയൽസ്).












