വാംഖഡെ സ്റ്റേഡിയത്തിൽ ആർസിബിയുടെ റൺമലയ്ക്ക് മുന്നിൽ 18 റൺസിന്റെ തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് കടുത്ത നിരാശയിലാണ്. ഈ സീസണിലെ തുടർച്ചയായ മൂന്നാം പരാജയമാണിത്. എന്നാൽ തളർന്നിരിക്കുന്ന താരങ്ങൾക്ക് ഊർജ്ജം പകരാൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നേരിട്ടിറങ്ങിയിരിക്കുകയാണ്.
മത്സരശേഷം കോച്ച് മഹേല ജയവർധന സംസാരിച്ചതിന് പിന്നാലെയാണ് ഹാർദിക് താരങ്ങളെ അഭിസംബോധന ചെയ്തത്. “എം.ജെ പറഞ്ഞതുപോലെ നമുക്ക് മുന്നിൽ ഇപ്പോൾ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ സ്വന്തം മുറികളിലേക്ക് പോയി ഒളിച്ചിരുന്ന് സങ്കടപ്പെടാം. അല്ലെങ്കിൽ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് നമുക്കെല്ലാവർക്കും ഒരുമിച്ച് നിൽക്കാം. ആരും ഒളിച്ചോടരുത്. നമ്മൾ ഒരിക്കലും തോൽക്കുന്നില്ല, ഒന്നുകിൽ ജയിക്കും അല്ലെങ്കിൽ പുതിയ കാര്യങ്ങൾ പഠിക്കും,” ഹാർദിക് വ്യക്തമാക്കി. ഹോട്ടലിൽ തിരിച്ചെത്തിയ ശേഷം എല്ലാവർക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നും തെറ്റുകൾ എവിടെയാണ് സംഭവിച്ചതെന്ന് ഒരുമിച്ച് കണ്ടെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിൽ സാൾട്ട്, വിരാട് കോഹ്‌ലി, രജത് പാട്ടിദാർ എന്നിവരുടെ തകർപ്പൻ ബാറ്റിംഗിലൂടെയാണ് ആർസിബി 240 റൺസെന്ന പടുകൂറ്റൻ സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിൽ വിൻഡീസ് താരം ഷെർഫെയ്ൻ റൂഥർഫോർഡ് ഒറ്റയ്ക്ക് പൊരുതിയെങ്കിലും, മറ്റ് ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിക്കാത്തത് മുംബൈയുടെ തോൽവിക്ക് കാരണമായി.
ഡ്രസ്സിംഗ് റൂമിൽ താരങ്ങളെ ആശ്വസിപ്പിച്ചെങ്കിലും, മത്സരശേഷമുള്ള പ്രതികരണത്തിൽ ഹാർദിക് പാണ്ഡ്യ തന്റെ അതൃപ്തി മറച്ചുവെച്ചില്ല. ബൗളർമാർ ധാരാളം റൺസ് വിട്ടുകൊടുത്തതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി നമ്മൾ കളി നിയന്ത്രിക്കുന്നതിന് പകരം, എങ്ങനെയെങ്കിലും കളിയിലേക്ക് തിരിച്ചെത്താൻ നെട്ടോട്ടമോടുകയാണ്. നമ്മുടെ തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്. ടോസ് ലഭിച്ചാൽ ആദ്യം ബൗൾ ചെയ്യുന്ന രീതിയും മാറേണ്ടതുണ്ട്. എല്ലാ കാര്യങ്ങളിലും പുതിയ പ്ലാനുകൾ വേണം,” ഹാർദിക് വ്യക്തമാക്കി.
"𝘓𝘦𝘵'𝘴 𝘭𝘦𝘢𝘳𝘯 𝘧𝘳𝘰𝘮 𝘰𝘶𝘳 𝘮𝘪𝘴𝘵𝘢𝘬𝘦𝘴" – Captain HP's message to the team! 💙 pic.twitter.com/UAJ36N0ceq
— Mumbai Indians (@mipaltan) April 13, 2026












