ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ, മെഡിക്കൽ കോളജുകളിലെ ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡോ. സൗമ്യ സരിൻ. താൻ പഠിച്ചിരുന്ന കാലത്ത് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച താരം, കേരളം പുറമേക്ക് പുരോഗമിച്ചെന്ന് അവകാശപ്പെടുമ്പോഴും കലാലയങ്ങൾക്കുള്ളിലെ അവസ്ഥ ഞെട്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഡോക്ടറുടെ തുറന്നുപറച്ചിൽ.
നിതിൻ രാജിന്റെ മരണം കേട്ടപ്പോൾ തനിക്ക് ഞെട്ടലല്ല, മറിച്ച് വലിയ നാണക്കേടാണ് തോന്നിയതെന്ന് സൗമ്യ സരിൻ പറയുന്നു. കേരളം ഒരു സ്വർഗ്ഗമൊന്നുമല്ലെന്നും നമുക്ക് ചുറ്റും ഇന്നും ജാതിയും മതവും മനസ്സിൽ കൊണ്ടുനടക്കുന്നവർ ഉണ്ടെന്നും അവർ വിമർശിച്ചു. പഠിക്കുന്ന കുട്ടികളോട് പോലും ഇത്തരത്തിൽ വിവേചനം കാണിക്കുന്നത് അങ്ങേയറ്റം അപമാനകരമാണ്. പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട്. അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുകയാണെന്നും സൗമ്യ വെളിപ്പെടുത്തി.
ബോഡി ഷെയിമിംഗാണ് മെഡിക്കൽ കോളജുകളിൽ നടക്കുന്ന മറ്റൊരു പ്രധാന പീഡനം. നിറത്തിന്റെയോ ശരീര പ്രകൃതിയുടെയോ പേരിൽ കുട്ടികളെ അധിക്ഷേപിക്കാൻ ഇവർക്ക് ഒട്ടും മടിയില്ല. കറുത്തവൻ, മെലിഞ്ഞവൻ, തടിച്ചവൻ എന്നിങ്ങനെയുള്ള വിളികൾ അധ്യാപകരിൽ നിന്ന് ഉണ്ടാകുന്നത് ലജ്ജാകരമാണ്. വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ കൃത്യമായ സംവിധാനം വേണമെന്നും സൗമ്യ വീഡിയോയിലൂടെ ആവശ്യപ്പെട്ടു.












