നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന സോഷ്യൽ മീഡിയ ചർച്ചകൾക്കും ചേരിതിരിഞ്ഞുള്ള പോരുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇത്തരം ചർച്ചകൾ നടത്തുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും, വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.
ഉത്തരവാദിത്തപ്പെട്ടവർ ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇടാൻ പാടില്ലെന്നും അത് പാർട്ടിക്ക് ഗുണകരമാകില്ലെന്നും കെ. മുരളീധരൻ ഓർമ്മിപ്പിച്ചു. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിലർ കലക്കാൻ വേണ്ടി നിൽക്കുകയാണെന്നും അങ്ങനെയുള്ളവരോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകും.
കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വേണ്ടി ചേരിതിരിഞ്ഞ് നടക്കുന്ന അവകാശവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ വാക്കുകളാണ് അദ്ദേഹം മറുപടിയായി നൽകിയത്. “എല്ലാവരും ഒരുമിച്ച് നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിൾ ആയി നൃത്തം ചെയ്യരുത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഞാൻ എല്ലാവരേയും ഓർമ്മിപ്പിക്കുന്നു.” ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രമായി തിരഞ്ഞെടുപ്പ് വിജയത്തെ ചുരുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റക്കെട്ടായിട്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഘടകകക്ഷികൾക്കടക്കം ഇതിൽ വലിയ പങ്കുണ്ട്. യുഡിഎഫിന്റെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിം ലീഗിന് 22 സീറ്റ് വരെ കിട്ടുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അവർക്കെല്ലാം പങ്കുള്ള ‘ടീം യുഡിഎഫ്’ ആയാണ് തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇപ്പോൾ ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും വേണ്ട സമയത്ത് വേണ്ട കാര്യങ്ങൾ നടക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കൃത്യമായ ഒരു നടപടിക്രമമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് പിന്നാലെയാണ് യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പിടിവലി ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കായി അണികളും ചില നേതാക്കളും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ ചേരിപ്പോര് അതിരുവിടുന്ന സാഹചര്യത്തിൽ, യുഡിഎഫിൽ ഉയരുന്ന മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി. കത്തു നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ. മുരളീധരന്റെ ഈ രൂക്ഷവിമർശനം.








