തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ, തനിക്കെതിരെ ഉയർന്ന വിമർശകർക്ക് കൃത്യമായ മറുപടി നൽകി ടിവികെ അധ്യക്ഷൻ വിജയ്. താൻ മത്സരിക്കുന്ന പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിലെ വോട്ടർമാർക്ക് തന്നെ എളുപ്പത്തിൽ സമീപിക്കാനാകുമെന്നും, എല്ലാ മാസവും മണ്ഡലത്തിൽ നേരിട്ടെത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
2024-ൽ പാർട്ടി രൂപീകരിച്ചത് മുതൽ വിജയ് ജനങ്ങളിലേക്ക് ഇറങ്ങുന്നില്ലെന്നും, അദ്ദേഹം ഒരു ‘വർക്ക് ഫ്രം ഹോം രാഷ്ട്രീയക്കാരൻ’ ആണെന്നുമാണ് പ്രതിപക്ഷം പ്രധാനമായും വിമർശിച്ചിരുന്നത്. പെരമ്പൂരും ട്രിച്ചി ഈസ്റ്റും തനിക്ക് വളരെ പ്രിയപ്പെട്ട മണ്ഡലങ്ങളാണെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം വിജയ് പറഞ്ഞു.
“തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളും നമ്മുടേതാണ്. എല്ലായിടത്തും നമ്മുടെ പ്രതിനിധികളുണ്ടാകും. എന്നാൽ എന്റെ മണ്ഡലത്തിൽ ഞാനാണ് എംഎൽഎ. നമ്മൾ സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ വലിയ ആത്മവിശ്വാസമുണ്ട്. എല്ലാ മാസവും ഞാൻ എന്റെ മണ്ഡലം സന്ദർശിക്കും. നിങ്ങൾക്ക് എന്നെ എളുപ്പത്തിൽ നേരിട്ട് കാണാം. അത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നിങ്ങൾ കരുതരുത്,” വിജയ് വ്യക്തമാക്കി.
ട്രിച്ചി ഈസ്റ്റിലെ ഡിഎംകെ സ്ഥാനാർത്ഥി ഇനിയോ ഇരുദയരാജിന്റെ പ്രചാരണത്തിനിടെ, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വിജയ്യെ പരോക്ഷമായി വിമർശിച്ചിരുന്നു. ഡിഎംകെ സ്ഥാനാർത്ഥി ജനങ്ങളുടെ വീടുകളിൽ നേരിട്ടെത്തുമെന്നും, സഹായത്തിനായി ജനങ്ങൾ അദ്ദേഹത്തെ തേടിപ്പോകേണ്ടി വരില്ലെന്നുമായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
കഴിഞ്ഞ വർഷം കരൂരിൽ നടന്ന ഒരു ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങളെ അവരെ പോയി കാണുന്നതിന് പകരം ചെന്നൈയിലേക്ക് വിളിച്ചുവരുത്തി വിജയ് കണ്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ കരൂർ സന്ദർശിക്കാൻ ഡിഎംകെ സർക്കാർ വിജയ്ക്ക് അനുമതി നിഷേധിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് ടിവികെ ഇതിന് നൽകിയ വിശദീകരണം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംസ്ഥാനത്തുടനീളം വിജയ് പര്യടനം ആരംഭിച്ചപ്പോൾ ശനിയാഴ്ചകളിൽ മാത്രമായിരുന്നു അദ്ദേഹം പ്രചാരണം നടത്തിയിരുന്നത്. ഇത് അദ്ദേഹത്തിന് ‘വീക്കെൻഡ് രാഷ്ട്രീയക്കാരൻ’ എന്ന പേര് വീഴാൻ കാരണമായിരുന്നു. എതിർ സ്ഥാനാർത്ഥികൾ ഇതെല്ലാം പ്രധാന പ്രചാരണായുധമാക്കുന്നതിനിടെയാണ് ജനങ്ങൾക്ക് കൃത്യമായ ഉറപ്പുമായി വിജയ് നേരിട്ട് രംഗത്തെത്തിയത്. 234 നിയമസഭാ സീറ്റുകളിലേക്കുള്ള തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23-നാണ് നടക്കുന്നത്. മെയ് 4-ന് വോട്ടെണ്ണൽ നടക്കും.











