ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധം സമാധാന ചർച്ചകളിലേക്ക് നീങ്ങുന്നതിനിടെ, ഇറാന്റെ ആണവ ശേഖരം സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുമെന്ന ട്രംപിന്റെ വാദമാണ് ഇറാൻ ഔദ്യോഗികമായി തള്ളിയത്. യൂറിനയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല എന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.
ഇറാന്റെ മണ്ണ് പോലെ തന്നെ പവിത്രമാണ് തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരമെന്നും അത് എവിടേക്കും കൈമാറ്റം ചെയ്യില്ലെന്നും ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഈ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇപ്പോൾ നടക്കുന്ന ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണെന്നും അല്ലാതെ യുറേനിയം വീണ്ടെടുക്കുന്നതിനെക്കുറിച്ചല്ലെന്നും ഇറാൻ വ്യക്തമാക്കി കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു കുറിപ്പിൽ, ഇറാന്റെ ആണവ ശേഖരം യുഎസ് വീണ്ടെടുക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ബി-2 ബോംബറുകൾ ഉപയോഗിച്ച് തകർക്കപ്പെട്ട ആണവ കേന്ദ്രങ്ങളിൽ നിന്ന് വലിയ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് യുറേനിയം അമേരിക്കയിലേക്ക് കൊണ്ടുവരുമെന്നായിരുന്നു ട്രംപിന്റെ വാദം.
ഇറാൻ യുറേനിയം വിട്ടുനൽകിയാൽ മരവിപ്പിച്ചു വെച്ചിരിക്കുന്ന 20 ബില്യൺ ഡോളർ യുഎസ് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ട്രംപ് ഇത് നിഷേധിച്ചു. പണം നൽകിയുള്ള ഇടപാടുകൾ ഉണ്ടാവില്ല എന്നാണ് ട്രംപിന്റെ നിലപാട്. സമാധാന കരാറിൽ ഒപ്പിടാൻ ട്രംപ് നൽകിയ സമയം ബുധനാഴ്ച അവസാനിക്കും. ഇറാന്റെ കടുത്ത നിലപാട് ചർച്ചകളെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.








