മഹേന്ദ്ര സിംഗ് ധോണിയെ എന്തുകൊണ്ടാണ് ‘ക്രിക്കറ്റിലെ ചാണക്യൻ’ എന്ന് വിളിക്കുന്നത് എന്നതിന് 2008-ലെ ആദ്യ ഐപിഎൽ സീസണിൽ തന്നെ അദ്ദേഹം തെളിവ് നൽകിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടയിൽ നടന്ന ഒരു അവിശ്വസനീയ റൺഔട്ട് നിങ്ങൾ ഓർക്കുന്നുണ്ടോ. ഒരു പന്തിൽ രണ്ട് പേർ പുറത്താകാൻ സാധ്യത മുന്നിൽ നിൽക്കെ, ടീമിന് ഏറ്റവും ഗുണകരമായ വിക്കറ്റ് ഏതെന്ന് നിമിഷങ്ങൾക്കുള്ളിൽ തീരുമാനിച്ച ധോണിയുടെ ബുദ്ധിയാണ് അന്ന് കെകെആറിനെ തകർത്തത്.
കെകെആർ ഇന്നിംഗ്‌സിന്റെ 20-ാം ഓവറിൽ സ്കോർ 145-8 നിൽക്കെയാണ് സംഭവം. ജോഗീന്ദർ ശർമ്മ എറിഞ്ഞ പന്തിൽ നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ഇഷാന്ത് ശർമ്മ ഒരു റണ്ണിനായി ഓടി. എന്നാൽ സ്ട്രൈക്കിലുണ്ടായിരുന്ന ലക്ഷ്മി രത്തൻ ശുക്ല റണ്ണിന് താല്പര്യം കാണിച്ചില്ല. ഇതോടെ രണ്ട് ബാറ്റർമാരും ഒരേ എൻഡിലായി.
പന്ത് ലഭിച്ച ധോണി ഉടൻ തന്നെ അത് ബൗളർ ജോഗീന്ദർ ശർമ്മയ്ക്ക് നൽകി. സ്വാഭാവികമായും ജോഗീന്ദർ ബെയിൽസ് തെറിപ്പിക്കാൻ ഒരുങ്ങിയെങ്കിലും ധോണി കൈകൊണ്ട് ‘നിൽക്കൂ’ എന്ന് ആംഗ്യം കാണിച്ചു. ഇഷാന്ത് ശർമ്മ പുറത്തായെന്ന് കരുതി ലക്ഷ്മി രത്തൻ ശുക്ല ക്രീസിൽ നിന്നും പുറത്തിറങ്ങി ഡഗ് ഔട്ടിലേക്ക് നടക്കാൻ തുടങ്ങി. ഇഷാന്ത് ശർമ്മ തന്നെ മറികടന്ന് ക്രീസിനുള്ളിലേക്ക് കയറിയതും, ശുക്ല പുറത്തായെന്ന് ഉറപ്പുവരുത്തിയതും കണ്ട ധോണി ഉടൻ തന്നെ ജോഗീന്ദറിനോട് ബെയിൽസ് തെറിപ്പിക്കാൻ ആവശ്യപ്പെട്ടു.
ഇഷാന്തിനെ പുറത്താക്കുന്നതിനേക്കാൾ ടീമിന് ഗുണകരം സെറ്റായി നിൽക്കുന്ന ശുക്ലയെ പുറത്താക്കുന്നതാണെന്ന് ധോണിക്ക് അറിയാമായിരുന്നു. ധോണിയുടെ നിർദ്ദേശപ്രകാരം ശുക്ല ക്രീസിന് പുറത്തായ സമയം നോക്കി റൺഔട്ട് പൂർത്തിയാക്കിയതോടെ കെകെആറിന്റെ പ്രധാന വിക്കറ്റ് നഷ്ടമായി.











