കോർപ്പറേറ്റ് ലോകത്തെ ‘അമിത അധ്വാന’ സംസ്കാരത്തിനെതിരെയും (Hustle Culture) ഉയർന്ന പ്രകടനം നടത്തുന്ന ജീവനക്കാർ നേരിടുന്ന ചൂഷണത്തിനെതിരെയും ശബ്ദമുയർത്തിയ മുംബൈ സ്വദേശി നിശാന്ത് ജോഷിയുടെ ലിങ്ക്ഡ് ഇൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കഠിനാധ്വാനം ചെയ്താൽ കൂടുതൽ അംഗീകാരം ലഭിക്കുമെന്ന പഴയ ചിന്താഗതി Gen Z ജീവനക്കാർക്കിടയിൽ ഇല്ലാതാകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റ്. “കൂടുതൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലി തന്നെ പാരിതോഷികമായി നൽകുന്ന” രീതിയാണ് പല കമ്പനികളിലുമുള്ളതെന്ന് നിശാന്ത് ചൂണ്ടിക്കാട്ടുന്നു.
തന്റെ സഹോദരന്റെ സുഹൃത്തായ രാഹുൽ എന്ന ഡിസൈനറുടെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് നിശാന്ത് ഈ വിഷയം ചർച്ചയാക്കിയത്. ഏജൻസിയിൽ ജോലി ചെയ്യുന്ന രാഹുൽ, തന്റെ ജോലികൾ വളരെ വേഗത്തിൽ തീർക്കുന്ന പ്രകൃതക്കാരനായിരുന്നു. മറ്റുള്ളവർ വൈകിട്ട് 7 മണി വരെ ചെയ്യുന്ന ജോലി രാഹുൽ 4 മണിയോടെ പൂർത്തിയാക്കും. എന്നാൽ വേഗത്തിൽ ജോലി തീർക്കുന്നത് ശ്രദ്ധിച്ച മാനേജർ രാഹുലിന് വിശ്രമം നൽകുന്നതിന് പകരം, പിന്നിലായ സഹപ്രവർത്തകരുടെ ജോലികൾ കൂടി ഇയാളെ ഏൽപ്പിക്കാൻ തുടങ്ങി. ഇരട്ടി ജോലി ഭാരം താങ്ങുന്നതിനാൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട രാഹുലിന് ലഭിച്ച മറുപടി ‘നല്ലൊരു ടീം പ്ലെയർ’ ആകണമെന്ന ഉപദേശമായിരുന്നു. ഇതോടെയാണ് കോർപ്പറേറ്റ് ലോകത്തെ ഈ കെണി രാഹുൽ തിരിച്ചറിഞ്ഞത്.
“കോർപ്പറേറ്റ് ലോകത്തെ ഏറ്റവും വലിയ ശിക്ഷ മോശം പെർഫോമൻസ് റിവ്യൂ ലഭിക്കുന്നതല്ല, മറിച്ച് വിശ്വസ്തനായ ജീവനക്കാരൻ എന്ന ലേബൽ ലഭിക്കുന്നതാണ്” എന്ന് നിശാന്ത് കുറിച്ചു. ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നവരുടെ ചുമലിലേക്ക് ഡിപ്പാർട്ട്‌മെന്റിലെ മുഴുവൻ ഭാരവും വെച്ചുകൊടുക്കുന്ന കമ്പനികൾ, ഒടുവിൽ അവരെ ബേൺ ഔട്ടിലേക്ക് (Burnout) തള്ളിവിടുകയാണ് ചെയ്യുന്നത്. സൂപ്പർസ്റ്റാർ ആകാൻ ശ്രമിച്ചാൽ വേഗത്തിൽ തളർന്നുപോകുമെന്ന് Gen Z തിരിച്ചറിഞ്ഞുകഴിഞ്ഞു. ഒരാളെക്കൊണ്ട് മൂന്നുപേരുടെ ജോലി ചെയ്യിക്കണമെങ്കിൽ മൂന്ന് പേരുടെ ശമ്പളം നൽകാൻ കമ്പനികൾ തയ്യാറാകണമെന്നും നിശാന്ത് ആവശ്യപ്പെട്ടു.
സ്റ്റാർട്ടപ്പ് ലോകത്തെ ‘ഫൗണ്ടർ മൈൻഡ് സെറ്റ്’ (Founder’s Mindset) എന്ന ആശയത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള ഉടമയുടെ അതേ മാനസികാവസ്ഥയിൽ ജോലി ചെയ്യാൻ എൻട്രി ലെവൽ ശമ്പളം വാങ്ങുന്ന ജീവനക്കാരോട് ആവശ്യപ്പെടുന്നത് ചൂഷണമാണെന്ന് നിശാന്ത് പറയുന്നു. 7 മണിക്ക് ലാപ്ടോപ്പ് അടയ്ക്കുന്ന ജീവനക്കാരനെ ചോദ്യം ചെയ്ത ബോസിനോട്, “കമ്പനിയുടെ 50 ശതമാനം ഓഹരി നൽകിയാൽ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കാം, ഇപ്പോൾ ഞാൻ വെറുമൊരു ബേബി സിറ്റർ മാത്രമാണ്” എന്ന് മറുപടി നൽകിയ യുവാവിനെക്കുറിച്ചും അദ്ദേഹം പോസ്റ്റിൽ സൂചിപ്പിച്ചു. രാഹുൽ ഇപ്പോൾ ആ ജോലി ഉപേക്ഷിച്ച്, തന്റെ അധ്വാനത്തെ ബഹുമാനിക്കുന്ന പുതിയ സ്ഥലത്തേക്ക് മാറിയെന്നും നിശാന്ത് കൂട്ടിച്ചേർത്തു. തൊഴിലിടങ്ങളിലെ നൈപുണ്യവും ആരോഗ്യകരമായ തൊഴിൽ സാഹചര്യങ്ങളും ചർച്ചയാകുന്ന ഈ കാലഘട്ടത്തിൽ നിശാന്തിന്റെ പോസ്റ്റ് വലിയ സ്വീകാര്യതയാണ് നേടുന്നത്.










