തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് പാലക്കാട് ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മോ. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള പാറമേക്കാവിന്റെ വെടിമരുന്ന് നിർമ്മാണശാല അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. ഇതോടെ ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം ഉടലെടുത്തു.
ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രനാണ് നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ കൈമാറിയത്. അനുവദിച്ചതിലും കൂടുതൽ അളവിൽ വെടിമരുന്ന് ശേഖരിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. വെടിക്കെട്ട് നിർമ്മാണശാലയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കാനും ലൈസൻസിക്കെതിരെ കേസെടുക്കാനും കളക്ടർ ഉത്തരവിട്ടു. കെവിൻ സ്റ്റീഫന്റെ ലൈസൻസിലാണ് പാറമേക്കാവിനായി ഇവിടെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്നത്.
തിരുവമ്പാടി വിഭാഗം നേരത്തെ തന്നെ വെടിക്കെട്ടിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പൂരം നടത്തണോ വേണ്ടയോ എന്നത് സർക്കാർ തീരുമാനിക്കട്ടെ എന്ന കർക്കശ നിലപാടിലാണ് അവർ. ഇതിനിടയിലാണ് പാറമേക്കാവിനും സ്റ്റോപ്പ് മെമ്മോ ലഭിക്കുന്നത്. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഇല്ലാതാകുന്നത് പൂരപ്രേമികളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകൾ മൂലം വെടിക്കെട്ടിന് നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.












