മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 10 ലക്ഷം രൂപയും ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്ന് 4 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് ഈ തുക കൈമാറുന്നത്. പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുന്നതിനൊപ്പം അവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും അധികൃതർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടു. ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സുദർശനൻ (പഴയന്നൂർ), മണികണ്ഠൻ (എടപ്പാൾ), വാസുദേവൻ (കുമരനെല്ലൂർ), സുവിൻ (കുണ്ടന്നൂർ), മണികണ്ഠൻ (കോട്ടപ്പുറം), ബിജീഷ്, സുബ്രഹ്മണ്യൻ (കൊളത്തൂർ) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാൻ കഴിയാത്ത മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. ഇതിനായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗ വിദഗ്ധ സംഘം തൃശൂർ മെഡിക്കൽ കോളജിലെത്തിയിട്ടുണ്ട്.
നിലവിൽ പതിമൂന്ന് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ പതിനൊന്ന് പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർ വെന്റിലേറ്റർ സഹായത്തിലാണ് കഴിയുന്നത്. പൂരനഗരിയെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് നിബന്ധനകൾ കൂടുതൽ കർശനമാക്കാനും അനധികൃത വെടിമരുന്ന് നിർമ്മാണശാലകൾക്കെതിരെ കർശന നടപടിയെടുക്കാനുമാണ് സർക്കാർ നീക്കം. മുണ്ടത്തിക്കോട് അപകടത്തിന്റെ ആഘാതത്തിൽ തൃശൂർ പൂരം വെടിക്കെട്ടിന് സ്റ്റോപ്പ് മെമ്മോ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വന്നത് പൂരപ്രേമികളെയും വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.












