സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന ലീവാർഡ് ഐലൻഡ്‌സ് – ട്രിനിഡാഡ് ആൻഡ് ടൊബാഗോ മത്സരം പിച്ചിന്റെ സുരക്ഷിതത്വമില്ലായ്മയെത്തുടർന്ന് ഉപേക്ഷിച്ചു. വെസ്റ്റ് ഇൻഡീസ് പേസർ ജെയ്‌ഡൻ സീൽസ് എതിരാളികളുടെ ഏഴ് വിക്കറ്റുകൾ വീഴ്ത്തി നിൽക്കുന്നതിനിടെയാണ് നാടകീയമായി കളി നിർത്തിയത്.
മത്സരത്തിന്റെ മൂന്നാം ദിവസം ഒന്നാം സെഷനിലാണ് സംഭവങ്ങൾ അരങ്ങേറുന്നത്. ലീവാർഡ് ഐലൻഡ്‌സ് താരം ജെറമിയ ലൂയിസ് ബാറ്റ് ചെയ്യുന്നതിനിടെ സീൽസ് എറിഞ്ഞ പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്ത് താരത്തിന്റെ ഹെൽമറ്റിൽ ഇടിക്കുകയായിരുന്നു. പന്തിന്റെ വേഗതയിൽ നിലത്തുവീണ ലൂയിസിന്റെ ഹെൽമറ്റ് തെറിച്ചുപോയി. ഇതിൽ പ്രകോപിതനായ താരം ഹെൽമറ്റ് തൊഴിച്ചെറിഞ്ഞാണ് മൈതാനം വിട്ടത്. ലൂയിസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം നിലവിൽ സുരക്ഷിതനാണെന്നും പരിശോധനകൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
മത്സരം ഉപേക്ഷിക്കുമ്പോൾ ലീവാർഡ് ഐലൻഡ്‌സ് 140/7 എന്ന നിലയിലായിരുന്നു. വീണ ഏഴ് വിക്കറ്റുകളും സ്വന്തമാക്കിയത് യുവ പേസർ ജെയ്‌ഡൻ സീൽസ് ആയിരുന്നു. പത്ത് വിക്കറ്റ് നേട്ടം എന്ന അപൂർവ്വ റെക്കോർഡിലേക്ക് കുതിക്കുകയായിരുന്ന സീൽസിന് പിച്ച് വില്ലനായതോടെ ആ അവസരം നഷ്ടമായി. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മത്സരം ഉപേക്ഷിച്ചതെന്ന് സി.ഡബ്ല്യു.ഐ പ്രസ്താവനയിൽ പറഞ്ഞു.
മത്സരം സമനിലയായി പ്രഖ്യാപിച്ചു. രണ്ടു ടീമുകൾക്കും നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റുകൾ നൽകും. ടൂർണമെന്റിന്റെ ഫൈനൽ ഇതേ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 17-20 വരെ നടക്കുന്ന ഫൈനലിന് മുൻപ് പിച്ച് കൃത്യമായി അറ്റകുറ്റപ്പണി നടത്തുമെന്ന് ബോർഡ് ഉറപ്പുനൽകി.
Jayden Seales has claimed the first seven wickets to fall in an innings for Trinidad & Tobago against Leeward Islands, but looks set to be denied the chance to take 10 with the game halted due to a dangerous pitch. The last ball before the suspension is not for the faint-hearted pic.twitter.com/o4G5ULiSAh
— Ben Gardner (@Ben_Wisden) April 21, 2026












