സംസ്ഥാനത്തെ കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും സ്ക്രീൻ അഡിക്ഷനും നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ബാലാവകാശ കമ്മീഷൻ. 18 വയസ്സുവരെയുള്ള കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ നിയമപരമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് കമ്മീഷൻ സർക്കാരിനോട് നിർദ്ദേശിച്ചു. കുട്ടികൾ ഡിജിറ്റൽ ലോകത്തിന് അടിമപ്പെടുന്നത് തടയുന്നതിനായി പ്രത്യേക നിയമനിർമ്മാണം നടത്താനാണ് നീക്കം. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിയമം നിർമ്മിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതല സമിതി രൂപീകരിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ ഈ സമിതിയിൽ അംഗങ്ങളായിരിക്കും. കുട്ടികളുടെ മാനസികാരോഗ്യം, പഠനം, സാമൂഹിക ഇടപെടലുകൾ എന്നിവയെ സ്ക്രീൻ ഉപയോഗം ദോഷകരമായി ബാധിക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടപെടൽ.
സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾക്കും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. വിനോദത്തിനും പഠനത്തിനുമായി ദീർഘനേരം ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും നിയമപരമായ പിന്തുണ നൽകുന്ന രീതിയിലായിരിക്കും പുതിയ നിയമം. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് തടസ്സമാകാത്ത രീതിയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ഈ സമിതി വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാനത്ത് ആദ്യമായാണ് കുട്ടികളുടെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ ഇത്രയും വിപുലമായ ഒരു സമിതിയെ സർക്കാർ നിയോഗിക്കുന്നത്. ഈ നീക്കം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











