ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ മുകേഷ് ചൗധരിയുടെ മാതാവ് പ്രേം ദേവി (52) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതയായിരുന്ന അവർ മുംബൈയിലെ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം രാജസ്ഥാനിലെ ഭീൽവാഡയിലുള്ള വീട്ടിലെത്തിയ മുകേഷ്, സഹോദരൻ ഡോ. രാജേഷിനൊപ്പം മാതാവിന്റെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി.
കഠിനമായ ഈ സമയത്ത് മുകേഷിന് വലിയ പിന്തുണയുമായി എം.എസ്. ധോണി കൂടെയുണ്ടായിരുന്നു. മുകേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ധോണി, മാതാവ് ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തി അവരെ സന്ദർശിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മുകേഷ് ഉടൻ ടീമിനൊപ്പം ചേരുമെന്നും അതല്ല പഞ്ചാബിനെതിരായ മത്സരത്തിന് മുൻപ് ചെറിയ ഇടവേളയെടുക്കുമെന്നും രണ്ട് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
സീസണിൽ ഇതുവരെ കളിക്കളത്തിൽ ഇറങ്ങാത്ത ധോണിയുടെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആകാംക്ഷയുണ്ട്. ചൊവ്വാഴ്ച നെറ്റ്‌സിൽ വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിലും ബാറ്റിംഗിലും ധോണി സജീവമായിരുന്നു. ബുധനാഴ്ച ഫാസ്റ്റ് ബൗളർമാരെയും ത്രോഡൗൺ സ്പെഷ്യലിസ്റ്റുകളെയും നേരിട്ട ധോണി ചില പന്തുകൾ സിക്സറിന് പറത്തിയെങ്കിലും ചിലത് മിസ്സ് ചെയ്യുന്നതും കാണാമായിരുന്നു. : പരിക്കിൽ നിന്ന് പൂർണ്ണമുക്തനായാൽ മാത്രമേ ധോണി കളിക്കാനിറങ്ങൂ എന്ന് ബൗളിംഗ് കോച്ച് എറിക് സിമ്മൺസ് വ്യക്തമാക്കി.
പരിശീലനത്തിനിടെ മൈതാനത്തെത്തിയ ഐപിഎൽ റോബോട്ടിക് നായ ധോണിയുടെ ശ്രദ്ധ കവർന്നു. നായപ്രേമിയായ ധോണി റോബോട്ടിനോട് ചില ആംഗ്യങ്ങൾ കാണിക്കാനും അതിനെക്കൊണ്ട് അനുകരിപ്പിക്കാനും ശ്രമിച്ചത് കൗതുകകരമായ കാഴ്ചയായി.












