ലോക ക്രിക്കറ്റിലെ ഇതിഹാസമായി മാറിയ സച്ചിൻ തെൻഡുൽക്കറുടെ കരിയറിലെ ഏറ്റവും വൈകാരികമായ ഒരു നിമിഷത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 1989-ലെ ഇറാനി കപ്പ് മത്സരത്തിൽ ഗുർശരൺ സിംഗ് എന്ന താരം നടത്തിയ നിസ്വാർത്ഥമായ പോരാട്ടമാണ് സച്ചിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ ആത്മവിശ്വാസത്തോടെ തുറക്കാൻ സഹായിച്ചത് .
സച്ചിൻ ‘റെസ്റ്റ് ഓഫ് ഇന്ത്യ’ക്ക് വേണ്ടി കളിക്കുമ്പോൾ അദ്ദേഹം 85 റൺസെടുത്തു നിൽക്കുകയായിരുന്നു. ഒമ്പത് വിക്കറ്റുകളും വീണതോടെ സച്ചിന്റെ സെഞ്ച്വറി മോഹം തുലാസിലായി. ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഗുർശരൺ സിംഗിന്റെ കൈ അന്ന് ഒടിഞ്ഞ നിലയിലായിരുന്നു. എന്നാൽ രാജ് സിംഗ് ഡുങ്കർപൂരിന്റെ നിർബന്ധത്തിന് വഴങ്ങി, തന്റെ പരിക്ക് വകവെക്കാതെ ഗുർശരൺ ക്രീസിലെത്തി. സച്ചിൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കുന്നത് വരെ അദ്ദേഹം ഒരു കൈ കൊണ്ട് പൊരുതി. ആ സെഞ്ച്വറി സച്ചിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്.
പിന്നെയാണ് സച്ചിൻ ഗുർശരണിന് ആ വാഗ്ദാനം നൽകിയത്. “ഗുർശരൺ ഭായ്, നിങ്ങൾ എന്നെങ്കിലും വിരമിക്കുമ്പോൾ നിങ്ങൾക്കായി ഒരു ബെനിഫിറ്റ് മാച്ച് നടന്നാൽ, ഞാൻ അവിടെയെത്തി കളിക്കുമെന്ന് ഉറപ്പു നൽകുന്നു.”വർഷങ്ങൾ കടന്നുപോയി, സച്ചിൻ ലോകക്രിയക്കറ്റിലെ ഒന്നാം നമ്പറായി. 15 വർഷങ്ങൾക്ക് ശേഷം ഗുർശരൺ സിംഗ് വിരമിക്കൽ മത്സരം പ്രഖ്യാപിച്ചപ്പോൾ സച്ചിൻ അത് മറന്നില്ല. ഗുർശരണിനെ വിളിച്ച സച്ചിൻ, 15 വർഷം മുൻപ് താൻ നൽകിയ വാക്ക് പാലിക്കുമെന്ന് ഉറപ്പുനൽകുകയും ആ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
“ഇന്നത്തെ ദിവസം എനിക്ക് അഭിമാനത്തോടെ പറയാം, ഞാൻ എന്ത് വാഗ്ദാനം നൽകിയോ അത് പാലിച്ചു,” ഒരു ചടങ്ങിൽ സച്ചിൻ വികാരാധീനനായി പറഞ്ഞു. ഗുർശരണിന്റെ ആ മനോഭാവവും തന്നെ സഹായിക്കാനുള്ള മനസ്സുമാണ് തന്റെ ഹൃദയത്തെ സ്പർശിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.












