വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ശാസ്ത്ര സത്യങ്ങളെപ്പോലും വളച്ചൊടിക്കുകയാണോ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെന്ന് സോഷ്യൽമീഡിയയിൽ ചർച്ച. പത്തനംതിട്ടയിൽ നടന്ന ഖുർആൻ ഫെസ്റ്റിൽ സതീശൻ നടത്തിയ വിവാദ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിയൊരുക്കുന്നത്. .ആറ് മാസം മുൻപ് പത്തനംതിട്ടയിൽ നടന്ന ഗ്രാൻഡ് സൗത്ത് കേരള ഖുർആൻ ഫെസ്റ്റിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വെെറലാവുന്നത്.
ആധുനിക ശാസ്ത്രം കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ ഭൂമി ഗോളമാണെന്നും സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്നതാണെന്നും പ്രവാചകൻ പറഞ്ഞു എന്ന സതീശന്റെ അവകാശവാദം ശാസ്ത്രജ്ഞ ചിന്താഗതിക്കാരെയും ചരിത്രകാരന്മാരെയും ഒരുപോലെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ എഴുന്നള്ളിക്കുന്ന സതീശൻ ‘അറിവില്ലായ്മ’ വിളമ്പുകയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.
ഭൂമി പരന്നതാണെന്ന് ലോകം വിശ്വസിച്ചിരുന്ന കാലത്ത്, ഇതൊരു ഗോളമാണെന്നും സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും പ്രവാചകൻ പറഞ്ഞിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.വിശുദ്ധ ഖുർആനിലെ ആശയങ്ങൾ വെറുമൊരു വിശ്വാസമല്ല, മറിച്ച് കൃത്യമായ ജീവിതക്രമമാണെന്ന് സതീശൻ പറഞ്ഞു. ആധുനിക ശാസ്ത്രം പല നിഗമനങ്ങളിലും എത്തുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ കാലത്തിന് മുൻപേ നടന്ന ചിന്താഗതിയാണ് പ്രവാചകൻ മുന്നോട്ടുവെച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശാസ്ത്രീയമായ കാര്യങ്ങൾ പോലും വളരെ മുൻകൂട്ടി വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ശാസ്ത്രം പിന്നീട് തെളിയിച്ച പല കാര്യങ്ങളും നൂറ്റാണ്ടുകൾക്ക് മുൻപേ പ്രവാചകൻ പറഞ്ഞിട്ടുള്ളത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഭൂമി ഗോളമാണെന്ന കണ്ടെത്തൽ സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഗ്രീക്ക് ചിന്തകരും ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞരും മുന്നോട്ടുവെച്ചതാണ്. ഇതൊന്നും അറിയാതെയാണോ അതോ അറിഞ്ഞുകൊണ്ട് ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണോ സതീശൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് വിമർശകർ ചോദിക്കുന്നു. ശാസ്ത്രം പിന്നീട് തെളിയിച്ച കാര്യങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ നേരത്തെ ഉണ്ടെന്ന സതീശന്റെ ‘അത്ഭുതം’ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള വെറും നാടകം മാത്രമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
സ്ത്രീധന നിരോധനവും പരിസ്ഥിതി സംരക്ഷണവും ഖുർആൻ നേരത്തെ വിഭാവനം ചെയ്തുവെന്ന സതീശന്റെ പ്രസംഗത്തിലെ മറ്റ് ഭാഗങ്ങളും പരിഹാസത്തിന് ഇരയാകുന്നുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയെക്കാൾ പ്രാധാന്യം മതഗ്രന്ഥങ്ങളിലെ വരികൾക്ക് നൽകുന്നത് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്ക് ചേർന്നതാണോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. ഒരു വശത്ത് നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് വോട്ടിനായി മതപ്രീണനം നടത്തുകയും ചെയ്യുന്ന സതീശന്റെ ഇരട്ടത്താപ്പാണ് ഈ പ്രസംഗത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. സതീശന്റെ ഈ ‘ശാസ്ത്രീയ കണ്ടുപിടുത്തം’ വരും ദിവസങ്ങളിൽ രാഷ്ട്രീയ ആയുധമാകുമെന്നുറപ്പാണ്.












