ശ്രീനഗർ : കാശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ചരിത്രപരമായ റെയിൽവേ പദ്ധതിക്ക് പച്ചക്കൊടി. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ആദ്യമായി നേരിട്ടുള്ള ട്രെയിൻ സർവീസ് ആരംഭിക്കുന്നു. വന്ദേ ഭാരത് എക്സ്പ്രസ് ആയിരിക്കും ഈ റൂട്ടിൽ സർവീസ് നടത്തുക. ഏപ്രിൽ 30-ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും.
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതി പൂർത്തിയായതോടെയാണ് ഈ സ്വപ്ന യാത്ര യാഥാർത്ഥ്യമാകുന്നത്. ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ഏകദേശം 5 മണിക്കൂർ കൊണ്ട് എത്താം. നേരത്തെ 8 കോച്ചുകളുണ്ടായിരുന്ന ട്രെയിൻ, ഇപ്പോൾ 20 കോച്ചുകളുള്ള പരിഷ്കരിച്ച റേക്കുകളുമായാണ് സർവീസ് നടത്തുന്നത്. ജമ്മു ടാവിയിൽ നിന്ന് രാവിലെ 06:15-ന് പുറപ്പെട്ട് 11:10-ന് ശ്രീനഗറിൽ എത്തും. തുടർന്ന്, ശ്രീനഗറിൽ നിന്ന്: ഉച്ചയ്ക്ക് 02:00-ന് പുറപ്പെട്ട് വൈകുന്നേരം 06:50-ന് ജമ്മുവിൽ തിരിച്ചെത്തുകയും ചെയ്യുന്ന രീതിയിലാണ് സർവീസ് തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 3-ന് ആരംഭിക്കുന്ന വാർഷിക അമർനാഥ് യാത്രയ്ക്ക് മുന്നോടിയായാണ് ഈ സർവീസ് ആരംഭിക്കുന്നത്.
മോശം കാലാവസ്ഥ മൂലം ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുമ്പോൾ തീർത്ഥാടകർക്ക് ഈ ട്രെയിൻ സർവീസ് വലിയ അനുഗ്രഹമാകും. നിലവിൽ കത്രയ്ക്കും ശ്രീനഗറിനുമിടയിൽ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. -20 ഡിഗ്രി സെൽഷ്യസ് വരെയുള്ള അതിശൈത്യത്തെ പ്രതിരോധിക്കാനുള്ള ആന്റി-ഫ്രീസിംഗ് സാങ്കേതികവിദ്യയും മഞ്ഞ് നീക്കം ചെയ്യാനുള്ള സ്നോ പ്ലോ സംവിധാനവും ഈ വന്ദേ ഭാരത് ട്രെയിനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.










