മുംബൈ ഇന്ത്യൻസിനെതിരെ 17 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി ചെന്നൈയെ വിജയത്തിലെത്തിച്ച അക്കീൽ ഹുസൈനാണ് യഥാർത്ഥ ‘മാൻ ഓഫ് ദി മാച്ച്’ എന്ന് സുബ്രഹ്മണ്യം ബദ്രിനാഥ്. സഞ്ജു സാംസൺ മികച്ച സെഞ്ച്വറി നേടിയെങ്കിലും വാംഖഡെ പോലൊരു പിച്ചിൽ സ്പിന്നർമാർക്ക് പന്തുകൾ തിരിക്കാൻ സാധിച്ചത് വലിയ അത്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ മാത്യു ഷോർട്ടിനെ അക്കീലിന് മുന്നേ കളിപ്പിച്ച ചെന്നൈയുടെ തീരുമാനത്തെ ബദ്രിനാഥ് വിമർശിച്ചു. “സ്പിന്നർമാരുടെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാംഖഡെയിൽ പന്ത് തിരിക്കാൻ അക്കീലിന് സാധിച്ചു. സഞ്ജുവിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, 207 റൺസ് വാംഖഡെയിൽ ചേസ് ചെയ്യാവുന്ന സ്കോറായിരുന്നു. എന്നാൽ അക്കീലിന്റെ പ്രകടനമാണ് കളി മാറ്റിയത്.” ബദ്രിനാഥ് വ്യക്തമാക്കി.
ഈ സീസണിൽ അക്കീൽ ഹുസൈൻ കളിച്ച മൂന്ന് മത്സരങ്ങളിലും ചെന്നൈ വിജയിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഇല്ലാതിരുന്ന നാല് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. സിഎസ്‌കെ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് സ്പിന്നർമാരിൽ കൂടുതൽ വിശ്വാസം അർപ്പിച്ചു തുടങ്ങിയതിനെയും ബദ്രിനാഥ് പ്രശംസിച്ചു. അക്കീൽ ഹുസൈനും നൂർ അഹമ്മദും ചേർന്ന് മുംബൈ ബാറ്റിംഗ് നിരയെ തകർത്തു. എട്ട് ഓവറിൽ വെറും 40 റൺസ് മാത്രം വഴങ്ങി ഇരുവരും ചേർന്ന് 6 വിക്കറ്റുകൾ വീഴ്ത്തി
മുമ്പ് ഫാസ്റ്റ് ബൗളർമാരെ മാത്രം വിശ്വസിച്ചിരുന്ന ഋതുരാജ് ഇപ്പോൾ സ്പിന്നർമാരെ ഉപയോഗിച്ച് കളിയെ നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്നുവെന്ന് ബദ്രിനാഥ് കൂട്ടിച്ചേർത്തു.









